കണ്ണൂർ
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വൻവിജയം ഉപതെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ എൽഡിഎഫ്. ജില്ലയിൽ അഞ്ച് തദ്ദേശഭരണ വാർഡുകളിലാണ് ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാന സർക്കാരിന്റെ ഭരണത്തുടർച്ചയും ജനക്ഷേമ പദ്ധതികളും എൽഡിഎഫ് സ്ഥാനാർഥികളെ പ്രചാരണത്തിൽ ഏറെ മുന്നിലാക്കി.
കണ്ണൂർ കോർപ്പറേഷനിലെ കക്കാട് ഡിവിഷനിലും പയ്യന്നൂർ നഗരസഭയിലെയും കുറുമാത്തൂർ, മാങ്ങാട്ടിടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലെയും വാർഡുകളിലുമാണ് തെരഞ്ഞെടുപ്പ്. ബുധനാഴ്‌ചയാണ് വോട്ടെണ്ണൽ.
പയ്യന്നൂർ: മുതിയലം
പയ്യന്നൂർ നഗരസഭയിലെ ഒമ്പതാം വാർഡായ മുതിയലത്ത് സിപിഐ എമ്മിലെ പി വിജയകുമാരിക്ക് ജോലി ലഭിച്ചതിനാൽ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫിനെ മാത്രം വിജയിപ്പിച്ച വാർഡാണിത്. സിപിഐ എമ്മിലെ പി ലതയാണ് എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ നിർത്താതെ യുഡിഎഫിനെ സഹായിച്ചെങ്കിലും എൽഡിഎഫ് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞതവണ മത്സരിച്ച എ ഉഷയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. പി ലിഷയാണ് ബിജെപി സ്ഥാനാർഥി.
കുറുമാത്തൂർ:
പുല്ലാഞ്ഞിയോട്
കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാർഡിൽ കുടുംബശ്രീ എഡിഎസ് അംഗമായ വി രമ്യയാണ് എൽഡിഎഫ് സ്ഥാനാർഥി. വാർഡംഗമായിരുന്ന എൽഡിഎഫിലെ പി പി ഷൈനി ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ എൽഡിഎഫ് 408 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി ബേബി മൂലക്കലും ബിജെപിയുടെ ശീതളയും മത്സരിക്കുന്നു.
മുഴപ്പിലങ്ങാട്:
തെക്കേകുന്നുമ്പ്രം
മുഴപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡായ തെക്കേകുന്നുമ്പ്രത്ത് കെ രമണിയാണ് എൽഡിഎഫ് സ്ഥാനാർഥി. മുഴപ്പിലങ്ങാട് ഈസ്റ്റ് എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. 1048 വോട്ടർമാരാണ് വാർഡിലുള്ളത്. നിലവിലുണ്ടായിരുന്ന മെമ്പർ രാജമണി രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫിന് കഴിഞ്ഞ തവണ 91 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കോൺഗ്രസിന് 295 വോട്ടും ബിജെപിക്ക് 141 വോട്ടും ലഭിച്ചു. പി പി ബിന്ദു (യുഡിഎഫ്), സി രൂപ (ബിജെപി) എന്നിവരാണ് മറ്റുസ്ഥാനാർഥികൾ.
കണ്ണൂർ: കക്കാട്
കോർപ്പറേഷനിലെ പത്താം ഡിവിഷനായ കക്കാട് കൗൺസിലറായിരുന്ന അഫ്സീലയക്ക് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. കെ പി ശംനത്താണ് എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 455 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്.
മാങ്ങാട്ടിടം: നീർവേലി
മാങ്ങാട്ടിടം പഞ്ചായത്ത് അഞ്ചാം വാർഡായ നീർവേലിയിൽ സി കെ ഷീനയുടെ നിര്യാണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 73 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ ബിജെപി സ്ഥാനാർത്ഥി ഷീന വിജയിച്ചത്. കേളോത്ത് സുരേഷ് കുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. എം പി മമ്മൂട്ടി (യുഡിഎഫ്), ഷിജു ഒറോക്കണ്ടി (ബിജെപി), ആഷിർ നന്നോറ (എസ്ഡിപിഐ) എന്നിവരാണ് മറ്റുസ്ഥാനാർഥികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..