കണ്ണൂർ
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായി ആഘോഷിക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഹർ ഘർ തിരംഗയുടെ ഭാഗമായി ജില്ലയിലെങ്ങും ദേശീയപതാകകൾ ഉയർന്നുകഴിഞ്ഞു. തിങ്കളാഴ്‌ച സ്വാതന്ത്ര്യദിനത്തിൽ ജില്ലയിലെങ്ങും ആഘോഷപരിപാടികൾ നടക്കും.
തിങ്കളാഴ്‌ച കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന പരേഡിൽ സായുധ സേനകളുടേതടക്കം 26 പ്ലാറ്റൂൺ അണിനിരക്കും. മന്ത്രി എം വി ഗോവിന്ദൻ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. കെഎപി, പൊലീസ് സിറ്റി, റൂറൽ, വനിത വിഭാഗങ്ങൾ, ജയിൽ, എക്സൈസ്, വനം വകുപ്പുകൾ, എൻസിസി- നാല്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് -നാല്, ജൂനിയർ റെഡ് ക്രോസ് -ഏഴ്, എസ്‌പിസി- നാല് വിഭാഗങ്ങളുടെ പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരക്കുക. ഡിഎസ്‌സി, കെഎപി നാലാം ബറ്റാലിയൻ എന്നിവയുടെ ബാൻഡ് സംഘവും ഉണ്ടാകും. പയ്യന്നൂരിലും തലശേരിയിലും പ്രത്യേക സ്വാതന്ത്ര്യദിന പരിപാടികളും നടക്കും.
ആസാദി കാ അമൃത് വർഷത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും 13 മുതൽ ദീപാലങ്കാരവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷം കോവിഡ് നിയന്ത്രണങ്ങൾ കാരണം പരിമിതമായ രീതിയിലാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടന്നത്. സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാലയങ്ങളിൽ പതാക ഉയർത്തിയശേഷം വിദ്യാർഥികളുടെ വിപുലമായ പരിപാടികളാണ് ആസൂതണം ചെയ്‌തിട്ടുള്ളത്.
ഘോഷയാത്രകളും സംഘടിപ്പിക്കുന്നുണ്ട്. പരിപാടികളിൽ മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തും. വിവിധ പാർടികളും സംഘടനകളും സ്വാതന്ത്ര്യദിനത്തിൽ പരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..