തിരുവനന്തപുരം
എസ്‌എഫ്‌ഐ പ്രവർത്തകൻ ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജ് വിദ്യാർഥി ധീരജിനെ കെഎസ്‌യു– -യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിൽ യുവജന പ്രതിഷേധം. "കുഞ്ഞായിരുന്നില്ലേ... കൊന്നു കളഞ്ഞില്ലേ, കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല'–- എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ജില്ലകളിൽ ജനകീയക്കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണർത്തുന്നതായി കൂട്ടായ്‌മ. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഉദ്‌ഘാടനംചെയ്‌തു.
കണ്ണൂർ കാൽടെക്‌സിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മനുതോമസ് അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ, പി കെ ശ്യാമള, എംഎൽഎമാരായ കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, കെഎസ്‌കെടിയു ജില്ലാസെക്രട്ടറി വി നാരായണൻ, ചിത്രകാരൻ എബി എൻ ജോസഫ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, സരിൻ ശശി, മുഹമ്മദ് അഫ്സൽ, പി പി ഷാജിർ, മുഹമ്മദ് ഫാസിൽ, എ കെ രമ്യ, എം വി ഷിമ എന്നിവർ സംസാരിച്ചു.
കൊലപാതകങ്ങളും അക്രമങ്ങളും നടത്തി സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കത്തെ എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്ന് പ്രവർത്തകർ പ്രതിജ്ഞയെടുത്തു.
സുധാകരൻ കേരളരാഷ്ട്രീയത്തിലെ
ഡ്രാക്കുള: എ കെ ബാലൻ
തളിപ്പറമ്പ്
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കേരളരാഷ്ട്രീയത്തിലെ ഡ്രാക്കുളയായി മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. കെഎസ്‌യു–-യൂത്ത് കോൺഗ്രസ് സംഘം കൊലപ്പെടുത്തിയ ധീരജ് രാജേന്ദ്രന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള മനഃസാക്ഷി ഒരിക്കലും കൊലപാതകികൾക്ക് അനുകൂലമാകില്ല. എസ്എഫ്ഐക്ക് 35 രക്തസാക്ഷികളുണ്ടായിട്ടും ഒരു പ്രത്യാക്രമണംപോലും നടത്തിയിട്ടില്ല. ഇത് കോൺഗ്രസ് മനസിലാക്കിയില്ലെങ്കിൽ ക്യാമ്പസുകളിലെ കെഎസ്‌യുവിന്റെ ഗതി കോൺഗ്രസിന് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യമന്ത്രി ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി, കെ പി മോഹനൻ എംഎൽഎ എന്നിവരും ധീരജിന്റെ വീട് സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..