ഇരിട്ടി
കിളിയന്തറയിൽ ബൈക്കിൽനിന്ന് വീണ രണ്ട് യുവാക്കൾ കാറിടിച്ച് മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ ഡ്രൈവർ അറസ്‌റ്റിൽ. കൂട്ടുപുഴ തൊട്ടിപ്പാലത്തെ മൊയ്‌തുവി (50)നെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്‌തത്. അശ്രദ്ധമായി കാറോടിച്ച് മരണത്തിനിടയാക്കിയെന്നാണ് കേസ്. ശനി രാത്രി പത്തോടെയുണ്ടായ അപകടത്തിൽ 32ാം മൈലിലെ തൈക്കാട്ടിൽ അനീഷ് (28), വളവുപാറയിലെ തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. എതിരെ വന്ന കാർ യുവാക്കളുടെ ദേഹത്ത് കയറിയാണ് അപകടമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ തെളിവില്ലായിരുന്നു. ഇത് അപകടത്തെക്കുറിച്ച് സംശയമുണ്ടാക്കി. മുൻഭാഗം തകർന്ന നിലയിൽ അപകട സ്ഥലത്തിനടുത്ത് ആളില്ലാത്ത കാറും കണ്ടെത്തി. തുടരന്വേഷണത്തിൽ സമീപത്തെ വീട്ടിൽനിന്ന് സിസിടിവി ദൃശ്യം ലഭിച്ചു. ദൃശ്യത്തിൽ സ്ഥലത്തുണ്ടായ കാറും മറ്റൊരു കാറും റോഡിൽ വീണ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുന്നതുപോലെ തോന്നിപ്പിച്ചു. ശാസ്ത്രീയ പരിശോധനയിൽ ഇരുവരെയും ഒരുകാറാണ് ഇടിച്ചതെന്നും ശരീരത്തിൽ വാഹനം കയറിയില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഇക്കാര്യങ്ങൾ ശരിവച്ചു. അപകടം നടന്നയുടൻ സമീപത്തെ എക്‌സൈസ് ചെക്ക് പോസ്റ്റിൽ അറിയിച്ചാണ് മൊയ്‌തു കാർ ഉപേക്ഷിച്ച് പോയതെന്ന് പൊലീസ് കണ്ടെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..