പിണറായി
ചെളിയിലിറങ്ങി പന്തുതട്ടാൻ, കമ്പവലിക്കാൻ, കസേരക്കളി കളിക്കാൻ കുട്ടികൾക്കുമാത്രമല്ല മുതിർന്നവർക്കും ഉത്സാഹമായതോടെ പിണറായി വെസ്റ്റ് വയലിലെ മഴ മഹോത്സവം ചെളിയും നല്ലതാണെന്ന് പഠിപ്പിക്കുന്നതായി. മഴയുടെയും മണ്ണിന്റെയും കൃഷിയുടെയും പാഠങ്ങൾ പകർന്ന് സി മാധവൻ സ്‌മാരക വായനശാല സംഘടിപ്പിച്ച ഉത്സവമാണ് ചെളിയും ഊർജമാണെന്ന് പഠിപ്പിച്ചത്. ചെളിയിലിറങ്ങി മണ്ണിന്റെ മണംപേറി കിടന്നുരുണ്ട് എല്ലാവരും കർഷകത്തൊഴിലാളികളായി. ചേറിൽ താഴുന്ന കൈകാലുകളുമായി മണ്ണിന്റെ മനമറിഞ്ഞ് രണ്ടുമണിക്കൂറോളം പാടത്ത്. കമ്പവലി, ഫുട്ബോൾ മത്സരം, കസേരക്കളി എന്നിവയടക്കം നിരവധി മത്സരങ്ങളും ചെളിക്കണ്ടത്തിൽ നടന്നു. കെ ശാന്തയും സംഘവും അവതരിപ്പിച്ച നാട്ടിപ്പാട്ട്, അഖിൽ ചിത്രൻ, അനിൽകുമാർ വടക്കുമ്പാട്, ചന്ദ്രൻ പിണറായി എന്നിവരുടെ നാടൻപാട്ട്, കെ പി രാമകൃഷ്ണന്റെ മഴപ്പാട്ട് എന്നിവയുമുണ്ടായി. പരിപാടിയിൽ പങ്കെടുത്ത മുഴുവനാളുകൾക്കും കഞ്ഞിയും ചമ്മന്തിയും നൽകി. ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിൽ ഉദ്ഘാടനംചെയ്തു. കെ വിമല അധ്യക്ഷയായി. സ്ത്രീശക്തി അവാർഡ് ജേതാവ് ഷീജ കണ്ണവം, സുധാ അഴീക്കോടൻ, അഖിൽ ചിത്രൻ, രജനി മേലൂർ, എം സി രാഘവൻ എന്നിവർ മുഖ്യാതിഥികളായി. വി പ്രദീപൻ, ഇ പ്രമോദ്, കെ ഭാസ്കരൻ, എൻ ഷാനവാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..