മട്ടന്നൂര്‍
കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിൽപോയ ആർഎസ്എസ്സുകാരൻ അറസ്റ്റില്‍. ചാവശ്ശേരി മണ്ണോറയിലെ സുധീഷ് എന്ന പോത്ത് സുധീഷ് (32) ആണ് മട്ടന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കാപ്പ ചുമത്തപ്പെട്ട സുധീഷ് എട്ടുമാസക്കാലം വിവിധയിടങ്ങളില്‍ ഒളിവിലായിരുന്നു. മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ കെ വി പ്രമോദന്‍, എസ്ഐ യു കെ ജിതിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വ വൈകിട്ടോടെ അറസ്റ്റ് ചെയ്‌തത്.
2013ല്‍ പോത്തിനെ മോഷ്ടിച്ച് ക്ഷേത്രപരിസരത്ത് വെട്ടിക്കൊന്ന് അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ് വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളാണ് ഇയാള്‍. അയ്യല്ലൂരിലെ ഡോ. സുധീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ പത്തിലധികം ക്രിമിനല്‍ കേസുകളും സുധീഷിന്റെ പേരിലുണ്ട്. ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരമാണ് അറസ്റ്റ്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..