കണ്ണൂർ
കോടിയേരി ബാലകൃഷ്‌ണന്റെ വേർപാട് കേരള രാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കൂട്ടായ പ്രവർത്തനത്തിലൂടെ വേണം ഇതിനെ മറികടക്കാൻ. സിപിഐ എം കണ്ണൂർ ഏരിയാ കമ്മിറ്റി സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്കിടയിലിറങ്ങി സേവനം നടത്തിയ മാതൃകാ രാഷ്ട്രീയ നേതാവാണ് കോടിയേരി. ചെറിയ പ്രായത്തിലേ കമ്യൂണിസ്റ്റ് പാർടിയിൽ ആകൃഷ്ടനായി. ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി പൊളിറ്റ് ബ്യൂറോ അംഗംവരെയായി. പ്രവർത്തന രംഗത്തെ കർമശേഷിയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ഈ വളർച്ചയുടെ അടിസ്ഥാനം. കടുത്ത പ്രതിസന്ധികളെപ്പോലും കരുത്തോടെ നേരിട്ടു.
സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടം സംഘർഷം നിറഞ്ഞതായിരുന്നു. ഈ കാലയളവിൽ പ്രത്യേക സമീപനം സ്വീകരിച്ച് വിജയം കണ്ടെത്തിയ നേതാവായിരുന്നു അദ്ദേഹം. എന്നും നിറപുഞ്ചിരി നിറഞ്ഞ മുഖവും വിനയത്തോടെയുള്ള പെരുമാറ്റവും ജനങ്ങളെ രസിപ്പിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും ശ്രദ്ധേയമായിരുന്നു.
രോഗാതുരമായ അവസ്ഥയിലും പാർടിയെക്കുറിച്ചുമാത്രമാണ് അദ്ദേഹം ചിന്തിച്ചത്. ആ അവസ്ഥയിലും എല്ലാ ചുമതലകളും നിർവഹിച്ചു–- ഇ പി ജയരാജൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..