19 December Friday

വിവരാവകാശ നിഷേധം: 25,000 രൂപ പിഴ വിധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023
കണ്ണൂർ
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ വിവരം നിഷേധിച്ചതിന് കെഎസ്ഇബി പയ്യന്നൂർ ഇലക്ടിക്കൽ സെക്ഷൻ സ്റ്റേറ്റ് പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ എൻ രാജീവിൽനിന്ന്‌ 25,000 രൂപ പിഴയീടാക്കാൻ സംസ്ഥാന വിവരാവകാശ കമീഷണർ എ അബ്ദുൽ ഹക്കീം ഉത്തരവിട്ടു. 
അപേക്ഷകനായ പയ്യന്നൂർ കണ്ടങ്കാളി കോടിയത്ത് ദേവസൂര്യയിൽ കെ പി ജനാർദനൻ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ഉത്തരവ്. വിവരം നൽകുന്നതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 108 ദിവസത്തെ കാലതാമസം വരുത്തിയെന്നും ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കമീഷണർ വ്യക്തമാക്കി. 
2022 ജൂൺ 23ന് സമർപ്പിച്ച അപേക്ഷയിൽ 2022 നവംബർ  ഒമ്പതിനാണ് മറുപടി നൽകിയത്. 138 ദിവസത്തെ കാലതാമസം. വിവരാവകാശ നിയമം അനുശാസിക്കുന്ന സമയപരിധിയായ 30 ദിവസം ഒഴിവാക്കിയാൽ 108 ദിവസത്തെ കാലതാമസം. 
വിവരാവകാശ നിയമം സെക്ഷൻ 20 പ്രകാരം ഒരുദിവസം 250 രൂപ തോതിലാണ് പരമാവധി പിഴ തുകയായ 25,000 രൂപ ഈടാക്കാൻ കമീഷണർ ഉത്തരവിട്ടത്. തുകയടച്ചതിന്റെ വിവരം ചലാൻ അസ്സൽ സഹിതം ഒക്ടോബർ 13നകം കമീഷൻ സെക്രട്ടറിയെ അറിയിക്കണം. തുകയടക്കാത്ത പക്ഷം ശമ്പളത്തിൽനിന്ന് തുകയീടാക്കണമെന്നും അല്ലെങ്കിൽ ജപ്തിയിലൂടെ സംഖ്യ ഇടാക്കുമെന്നും ഉത്തരവിൽ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top