തലശേരി
പള്ളി തകർക്കുമെന്നും ബാങ്കുവിളി തടയുമെന്നുമുള്ള ആർഎസ്‌എസിന്റെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ പ്രതിഷേധം ശക്തമായ തലശേരിയിൽ നിരോധനാജ്ഞ. തലശേരി സ്‌റ്റേഷൻ പരിധിയിൽ ഡിസംബർ ആറുവരെയാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നിരോധം ലംഘിച്ച് വെള്ളിയാഴ്‌ച വൈകിട്ട് പ്രകടനം നടത്താനുള്ള സംഘപരിവാർ ശ്രമം പൊലീസ് തടഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, എം പി സുമേഷ്, ഇ പി ബിജു, ഹിന്ദുഐക്യവേദി നേതാക്കളായ പി വി ശ്യാംമോഹൻ, പ്രദീപ് ശ്രീലകം എന്നിവരെ അറസ്‌റ്റുചെയ്‌തു.
എസിപിമാരായ പി പി സദാനന്ദൻ, വിഷ്‌ണുപ്രദീപ്, പ്രദീപൻ കണ്ണിപ്പൊയിൽ, എസ്‌എച്ച്‌ഒ കെ സനൽ, എസ്‌ഐ ഇ കെ രമ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. പ്രകോപന മുദ്രാവാക്യവുമായി സംഘർഷം സൃഷ്‌ടിക്കാനുള്ള സംഘപരിവാർ നീക്കത്തിന് സന്ദർഭോചിതമായാണ് പൊലീസ് തടയിട്ടത്. ജൂബിലി റോഡിലെ ബിജെപി ഓഫീസിന് മുന്നിൽനിന്നുള്ള പ്രകടനം മുകുന്ദ്‌മല്ലർ റോഡിൽ ബാരിക്കേഡ് ഉയർത്തിയാണ് തടഞ്ഞത്.
ജയകൃഷ്‌ണൻ ദിനാചരണ റാലിയിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. സംഘപരിവാർ ഒഴികെയുള്ള മുഴുവൻ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നു. നിരോധനാജ്ഞ ലംഘിച്ചതിന് 250 പേർക്കെതിരെ കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..