കണ്ണൂർ
ബ്ലോക്ക് പഞ്ചായത്തുകളിലെ എൽഡിഎഫ് ആധിപത്യം ഇത്തവണയും കൂടുതൽ കരുത്തോടെ തുടരും. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 11ൽ 11ഉം എൽഡിഎഫിനായിരുന്നു. കേരള കോൺഗ്രസ് –-എമ്മും എൽജെഡിയും എൽഡിഎഫിന്റെ ഭാഗമായതോടെ യുഡിഎഫ് കൂടുതൽ ദുർബലമായി. കഴിഞ്ഞ തവണത്തെ ഡിവിഷൻപോലും ഉറപ്പില്ലാത്ത അവസ്ഥയിലാണവർ.
പതിനൊന്ന് ബ്ലോക്കുകളിലായി 149 ഡിവിഷനാണുള്ളത്. കഴിഞ്ഞ തവണ എൽഡിഎഫ് 117 സീറ്റ് നേടി. യുഡിഎഫ് വിജയം 42 സീറ്റിൽ ഒതുങ്ങി. പാനൂർ ബ്ലോക്കിൽ എൽഡിഎഫിന് സമ്പൂർണ ആധിപത്യമായിരുന്നു. പ്രതിപക്ഷമുണ്ടായില്ല.
2010ൽ പതിനൊന്നിൽ പത്ത് ബ്ലോക്ക് പഞ്ചായത്തുകളിലാണ് എൽഡിഎഫ് ജയിച്ചത്. അന്ന് യുഡിഎഫിനൊപ്പംനിന്ന കണ്ണൂർ ബ്ലോക്കും കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തു. പാനൂരിൽ പതിമൂന്നിൽ പതിമൂന്നും എൽഡിഎഫ് നേടി. തലശേരിയിൽ പതിനാലിൽ പതിമൂന്നും എടക്കാട് പതിമൂന്നിൽ എട്ടും ഇരിക്കൂറിൽ പതിനാലിൽ ഒമ്പതും ഇരിട്ടിയിൽ പതിമൂന്നിൽ എട്ടും കല്യാശേരിയിൽ പതിനാലിൽ ഒമ്പതും കണ്ണൂരിൽ പതിമൂന്നിൽ പതിനൊന്നും കൂത്തുപറമ്പിൽ പതിമൂന്നിൽ ഒമ്പതും പയ്യന്നൂരിൽ പതിമൂന്നിൽ പത്തും പേരാവൂരിൽ പതിമൂന്നിൽ എട്ടും തളിപ്പറമ്പിൽ പതിനാറിൽ ഒമ്പതും സീറ്റ് എൽഡിഎഫ് നേടി.
രണ്ട് സീറ്റിന്റെ വ്യത്യാസമുള്ള തളിപ്പറമ്പ് ബ്ലോക്ക് പിടിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. കേരള കോൺഗ്രസ്–-എം എൽഡിഎഫിനൊപ്പമായതോടെ ഈ ബ്ലോക്കിൽ എൽഡിഎഫ് കൂടുതൽ സീറ്റ് നേടുന്ന സ്ഥിതിയാണ്. പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് പറയുന്ന മറ്റൊരു ബ്ലോക്ക് ഇരിട്ടിയാണ്. കഴിഞ്ഞ തവണ അഞ്ച് ഡിവിഷൻ മാത്രമാണ് ഇവിടെ യുഡിഎഫിന് ലഭിച്ചത്. കേരള കോൺഗ്രസ് –-എമ്മിന് കാര്യമായ സ്വാധീനമുള്ള ഇരിട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ഇനിയും ഇടിയാനാണ് സാധ്യത. കഴിഞ്ഞ തവണ എൽഡിഎഫുമായി നാല് സീറ്റിന്റെ വ്യത്യാസമുള്ള ഇരിക്കൂറും കല്യാശേരിയും യുഡിഎഫിന് ഇത്തവണയും പ്രതീക്ഷിക്കാവുന്നതല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..