പഴയങ്ങാടി
മെയ്‌വഴക്കം ഏറെ വേണ്ട കായിക വിനോദമാണ് കയാക്കിങ്ങും പാരാ ഗ്ലൈഡിങ്ങും. ഫിറ്റ്‌നസ് ഉള്ളവർപോലും ഈ മേഖലയിൽ ഇറങ്ങിത്തിരിക്കാൻ അൽപം ഒന്ന് മടിക്കും. എന്നാൽ ഭിന്നശേഷിക്കാരനായ കൊട്ടിലയിലെ ഏണ്ടിയിൽ റഫീഖ് തന്റെ പരിമിതികളോട് ഗുഡ്‌ബൈ പറഞ്ഞ് ജീവിതം മുന്നോട്ട് തുഴയുകയാണ്. വിനോദസഞ്ചാരികൾക്കും മറ്റും കവ്വായിപ്പുഴയിൽ കയാക്കിങ്ങിൽ പരിശീലനം നൽകുകയാണിപ്പോൾ.
ജന്മനാ ഇരുകാലുകളും പിന്നോട്ട് ഒടിഞ്ഞ് ദുർബലമായ നിലയിലാണ്. അമ്പതു ശതമാനം വൈകല്യം ഉണ്ടെങ്കിലും ഇച്ഛാശക്തികൊണ്ട് ആ കുറവ് മറികടന്നു.
ചെറുപ്പം മുതലേ കായികമേഖലയിലായിരുന്നു കമ്പം. സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ് ത്രോ, ഇനങ്ങളിൽ മികവ് കാട്ടി. ട്രക്കിങ്ങിലും സൈക്ലിങ്ങിലും റോക്ക് ക്ലൈമ്പിങ്ങിലും പരിശീലനം നേടി. പുണെ നാഷണൽ പാരാഗ്ലൈഡിങ് അക്കാദമിയിൽനിന്ന് സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.
ജില്ലാ മൗണ്ടനിങ്ങ് അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ജീവനക്കാരനായ ഇദ്ദേഹം രൂപീകരിച്ച മലബാർ അഡ്വഞ്ചർ അക്കാദമി മുഖേന കവ്വായി, കൊട്ടില പുഴകളിൽ വിനോദസഞ്ചാരികൾക്ക് പരിശീലനവും മാർഗനിർദേശവും നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..