തലശേരി
വടക്കെ മലബാറിൽ ഫൈനാർട്‌സ് കോളേജിന് ഇനിയും താമസം അരുതെന്ന് കലാകാരന്മാർ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കും മുമ്പുള്ള അതേ സ്ഥിതിയാണ് കലാപഠനത്തിൽ മലബാർ അഭിമുഖീകരിക്കുന്നത്. ഇപ്പോഴും വിദൂര ദേശങ്ങളിൽ പോയി കലാപഠനം നടത്തേണ്ടിവരുന്നു.
കണ്ണൂർ സർവകലാശാലക്ക് കീഴിൽ ഫൈനാർട്‌സ് കോളേജ് ആരംഭിക്കുന്നതിന് സർക്കാറിന് താൽപര്യമുണ്ടെന്ന് ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇതിനായി കത്ത് നൽകിയതാണ്. കോഴ്‌സിനുള്ള നിർദേശം തയാറാക്കാൻ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. ശ്രീകണ്‌ഠപുരം കെജിഎസ് കലാഗ്രാമമാണ് പരിഗണിച്ചത്. കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ വൈകാതെ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ–- എബി എൻ ജോസഫ് പറഞ്ഞു.
ചിത്രകലയിൽ പാരമ്പര്യമുള്ള തലശേരിയിൽ തന്നെ കോളേജ് സ്ഥാപിക്കണമെന്ന് ചിത്രകാരൻ കെ എം ശിവകൃഷ്‌ണൻ പറഞ്ഞു. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ നാട് ഒരുമിക്കണം. ഒരുകാലത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽനിന്നുള്ളവർ കലാപഠനത്തിന് എത്തിയ സ്ഥലമാണിത്. ബറോഡയിലും ശാന്തിനികേതനിലും പോയി ചിത്രകല പഠിക്കാൻ എല്ലാവർക്കും സാധിക്കില്ല. ചിത്രകലയിൽ ഉന്നത പഠനകേന്ദ്രം നമ്മുടെ നാട്ടിലും വരണമെന്നും ശിവകൃഷ്‌ണൻ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..