മയ്യിൽ
ചിതലരിക്കാത്ത ചില ചിരകാല ഓർമകൾക്ക് മൂർച്ചകൂട്ടുകയാണ് കൊളച്ചേരിയിലെ നൂറുവയസ് പിന്നിട്ട താമരശേരി മാധവിയമ്മ. ജനാധിപത്യത്തിൽ ഏറ്റവും കൂടുതൽ കാലം വോട്ടുചെയ്തതിന് ആദരവുമായെത്തിയ പുതുതലമുറയോടാണ് മാധവിയമ്മ അനുഭവങ്ങളുടെ കെട്ടഴിച്ചത്. ജനാധിപത്യത്തിന്റെ ആദ്യകാലങ്ങളിൽ കൈയുയർത്തിയാണ് വോട്ടുചെയ്തതെന്ന് മാധവി പറഞ്ഞപ്പോൾ കേട്ടുനിന്നവർക്ക് അതൊരു പുത്തനറിവായി. അക്കാലത്തെ രാഷ്ട്രീയ പാർടികളെയും വോട്ടുചെയ്യുന്നതിലെ ചെറുതമാശകളും മാധവിയമ്മ ഓർത്തെടുത്ത് വിവരിച്ചു. പലതലമുറകളെയും കണ്ടും കേട്ടും കരുത്താക്കിയ കൊളച്ചേരിയിലെ മാധവിയുടെ ജീവിതം നൂറ്റൊന്ന് കടക്കുകയാണ്. കാര്യമായ അസുഖങ്ങളൊന്നും മാധവിയെ ബാധിച്ചിട്ടില്ല. പരേതനായ ചന്തുകുട്ടിയാണ് മാധവിയുടെ ഭർത്താവ്. ഇളയ മകനായ പരേതനായ രാമകൃഷ്ണന്റെ കൊളച്ചേരിയിലെ വീട്ടിൽ മകന്റെ ഭാര്യയും ചെറുമകനുമൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. ലോക വയോജന ദിനത്തിന്റെ ഭാഗമായി റവന്യു വകുപ്പ് മാധവിയമ്മയെ വീട്ടിലെത്തി ആദരിച്ചു. തളിപ്പറമ്പ് തഹസിൽദാർ പി സജീവൻ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ് പൊന്നാടയണിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..