കണ്ണൂർ
ജില്ലയിൽ ഒരാൾക്കുകൂടി ചൊവ്വാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോട്ടയംപൊയിൽ ആറാം മൈൽ സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചത്. ഇയാൾ 22ന് ദുബായിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് കലക്ടർ ടി വി സുഭാഷ് അറിയിച്ചു.
ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 47 ആയി. ഇവരിൽ മൂന്നുപേർ തുടർ പരിശോധനകളിൽ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു.
കൊറോണ ബാധ സംശയിച്ച് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുവരുടെ എണ്ണം 11,049 ആയി. 108 പേർ ആശുപത്രികളിലാണ്. നിലവിൽ 44 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 14 പേർ ജില്ലാ ആശുപത്രിയിലും 33 പേർ തലശേരി ജനറൽ ആശുപത്രിയിലും 17 പേർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രത്തിലുമാണ് നിരീക്ഷണത്തിൽ. അഞ്ചരക്കണ്ടിയിൽ 14 പേർ കോറോണ സ്ഥിരീകരിച്ചവരാണ്. 2 പേരുടെ ഫലം വരാനുണ്ട് ഒരാൾ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച ഏഴുപേർ റിസൽട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു. വിദഗ്‌ധ ഡോക്ടർമാരടക്കം വെന്റിലേറ്റർ സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഇതുവരെ ജില്ലയിൽനിന്ന് 394 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 352 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 314 എണ്ണം നെഗറ്റീവാണ്. തുടർ പരിശോധനയിൽ രണ്ടെണ്ണത്തിന്റെ ഫലം പോസിറ്റീവാണ്. 42 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
മാഹിയിൽ 3 പേർ
മയ്യഴി
മാഹി ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ മൂന്നുപേരെ പ്രവേശിപ്പിച്ചു. ഒരാൾ രോഗിയുമായി നേരിട്ട‌് സമ്പർക്കത്തിലേർപ്പെട്ടതും രണ്ടുപേർ വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവരുമാണ‌്. ആശുപത്രിയിലുള്ളവരടക്കം 417 പേരാണ‌് മാഹിയിൽ നിരീക്ഷണത്തിലുള്ളത‌്. 57 പേരുടെ വീട്ടുനിരീക്ഷണം അവസാനിച്ചു. മാഹി ജനറൽ ആശുപത്രിയിൽ ചൊവ്വാഴ‌്ചമുതൽ ഇ ഒപി പ്രവർത്തനം തുടങ്ങി. വാട‌്സ‌്ആപ്പ‌് സൗകര്യമുള്ള ഫോണിൽനിന്ന‌് ഡോക്ടറെ വിളിച്ച‌് ചികിത്സതേടാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..