ചെറുതോണി
സാമൂഹ്യവിരുദ്ധർ 20 കുടുംബങ്ങളുടെ കുടിവെള്ള ഹോസുകൾ വെട്ടിനശിപ്പിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 11–-ാം വാർഡിൽ തള്ളക്കാനം പുന്നയാറിലാണ് സംഭവം. 1993–-94 സാമ്പത്തിക വർഷം ജലസേചനവകുപ്പും ജില്ലാ പഞ്ചായത്തും ചേർന്നാണ് 2,80,000 രൂപയ്‌ക്ക് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുളം നിർമിച്ചത്.
2018ലെ ഉരുൾപൊട്ടലിൽ കുളം പൂർണമായും മൂടിപ്പോയിരുന്നു. പിന്നീട് യൂണിയൻ ബാങ്കിന്റെ സഹായത്തോടെ മൂടിപ്പോയ കുളത്തിനുള്ളിൽ റിങ് ഇറക്കി കിണർ നിർമിച്ചാണ് പ്രദേശത്തെ 20 കുടുംബങ്ങൾ വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ, മൂടിപ്പോയ കുളത്തിൽ സ്വകാര്യവ്യക്തി കൃഷിചെയ്‌തു. തന്റെ കുളം കൈയേറി കിണർ നിർമിച്ചതായി കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. അടുത്തദിവസം കോടതിവിധി വരാനിരിക്കെയാണ് ഇരുപത് കുടുംബങ്ങളുടെ കുടിവെള്ള ഹോസുകൾ വെട്ടിനശിപ്പിച്ചത്.
തള്ളക്കാനം പുന്നയാർ ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുന്നിൻപ്രദേശമായ ഇവിടെ കുടിവെള്ളം തേടി പ്രദേശവാസികൾ നെട്ടോട്ടത്തിലാണ്. കുടിവെള്ള ഹോസുകൾ വെട്ടിനശിപ്പിച്ചവരെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് കഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് പ്രദേശവാസികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..