രാജാക്കാട്
കൃഷിയെ ഹൃദയത്തോട് ചേർത്ത ദമ്പതികൾക്ക് എന്നും നൂറുമേനി വിളവ്. സദാസമയവും കൃഷിയിടത്തിൽ കുഞ്ഞുങ്ങളെപോലെ പാവലിനെയും പയറിനെയും പരിപാലിക്കുന്ന രാജാക്കാട് സ്വദേശി കൃഷ്ണൻ കണ്ടമംഗലത്തും ഭാര്യ രാധയും നാടിന് മാതൃകയാകുന്നു. പ്രതികൂല കലാവസ്ഥയും വിലക്കുറവുമൊന്നും ഇവരെ തളർത്തിയില്ല. ഒന്നര ഏക്കർ പാവൽകൃഷിയുടെ വിളവെടുപ്പിന്റെ ഉത്സാഹത്തിലാണ് കർഷകദമ്പതികൾ. ജില്ലയിലെ തന്നെ ഏറ്റവും വലിയ പാവൽ പന്തലുകളിലൊന്നാണ് ഇവരിട്ടത്. ഇടവിളയായി കപ്പ, പയർ, കുർക്ക, ബീൻസ് എന്നിവയും കൃഷിചെയ്യുന്നു. കൃഷിയിലൂടെയുള്ള വരുമാനംകൊണ്ട് കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കാനായി. കുറെ സമ്പാദിക്കാനും കഴിഞ്ഞു. നെൽകൃഷി വർഷങ്ങളോളം നടത്തി. അരിയാക്കി വിൽക്കുമായിരുന്നു. മികച്ച കർഷകനുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്തല പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവനിൽനിന്ന് പ്രോത്സാഹനം ലഭിച്ചു. ഇടുക്കി പാക്കേജിൽനിന്ന് വാഴകൃഷിക്കും സഹായം ലഭിച്ചു.
ചാണകപ്പൊടിയും ജൈവവളവും കോഴിവളം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. മക്കളായ ബിപിൻ കൃഷ്ണനും ബോബി കൃഷ്ണയും മരുമകൾ ആതിരയും സഹായിക്കുന്നുണ്ട്. വിളവെടുപ്പ് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി ഉദ്ഘാടനം ചെയ്തു. പഞ്ചാത്തംഗങ്ങളായ കെ പി സുബീഷ്, നിഷ രതീഷ്, കൃഷി ഓഫീസർ രാജബ് കലാം, എൻ ആർ സുഭാഷ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..