ഇടുക്കി
മഹാപ്രളയത്തെ അതിജീവിച്ച മലനാട്ടിലേക്ക് വിനോദവും വിജ്ഞാനവും സംഗമിക്കുന്ന ഉത്സവത്തിന്റെ നാളുകൾ ചേക്കേറിക്കഴിഞ്ഞു. എം ജിനദേവൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇടുക്കി മഹോത്സവത്തിന്റെ വരവറിയിച്ച, ചെറുതോണിയുടെ വീഥികളെ വർണക്കാഴ്ചകളാൽ നിറച്ച മഹാഘോഷയാത്രയിൽ അണിനിരന്നത് ആയിരങ്ങൾ. തെയ്യവും കഥകളിയും തുടങ്ങി കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും ഗരുഡൻ വേഷധാരിയും വാദ്യമേളങ്ങളും ബാൻഡ്‌സെറ്റും കാഴ്ചക്കാരെ ആവേശക്കൊടുമുടിയിലെത്തിച്ചു. വർണക്കാഴ്ചകളൊരുക്കി കാവടികളും അണിനിരന്നു.
വെള്ളക്കയത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. അഖിലേന്ത്യ കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള, കെ കെ ജയചന്ദ്രൻ, എം എം മണി എംഎൽഎ എന്നിവർ തുറന്ന വാഹനത്തിൽ ഘോഷയാത്രയെ അനുഗമിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ നേതൃത്വത്തിൽ സംഘാടക സമിതി ഭാരവാഹികളും അണിനിരന്നു. തുടർന്ന് 38 വാദ്യമേള ടീമുകളും മേളപ്പെരുക്കത്തിൽ കൊട്ടിക്കയറി കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..