ഇടുക്കി
പൂരത്തെ അനുസ്മരിപ്പിക്കും വിധം താളനാദങ്ങൾ സമന്വയിച്ച മേളപ്പെരുക്കത്തിൽ കലാകാരൻമാർ കൊട്ടിക്കയറിയപ്പോൾ താളംപിടിച്ചും ആർപ്പുവിളിച്ചും ആയിരങ്ങൾ. ചെണ്ടക്കോലുകൾ ഒന്നിച്ചുപതിച്ചപ്പോൾ വാദ്യമേള ഗർജനം ചെറുതോണിയിലാകെ പടർന്നു. ഹൈറേഞ്ചിലെ ആസ്വാദകരുടെ മനസുകളിൽ ആവേശം നിറച്ച് അവർ ഒരേവികാരത്തിൽ മേളപ്പെരുക്കം തീർത്തു. ഇടുക്കി മഹോത്സവത്തിന്റെ വരവറിയിച്ചുള്ള മഹാഘോഷയാത്രയിലെ വാദ്യമേള മത്സരത്തിൽ സംസ്ഥാനത്തുടനീളമുള്ള 36 ടീമുകളാണ് മത്സരിച്ചത്. വെള്ളക്കയത്തുനിന്നാരംഭിച്ച ഘോഷയാത്രയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ടീമുകൾ മത്സരിച്ച് കൊട്ടിമുന്നേറിയപ്പോൾ ആസ്വാദകർ താളംപിടിച്ച് മേളക്കാർക്ക് പിന്തുണ നൽകി.
ഘോഷയാത്രയ്ക്ക് ശേഷം പുതിയ ബസ് സ്റ്റാൻഡിലെ വേദിയിൽ ടീമുകളെല്ലാം അണിനിരന്ന് മേളവർഷം തീർത്തു. പൂരങ്ങളുടെ അതേ ആവേശത്തിൽ പെരുക്കങ്ങൾ ഓരോന്നും കൊട്ടിമുന്നേറിയപ്പോൾ വേദിയും ആസ്വാദകരും ആവേശത്തിലമർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..