ഇടുക്കി
ഇടുക്കി മഹോത്സവം സമാപിക്കുമ്പോൾ ജില്ലയുടെ ഭൂത, വർത്തമാന, ഭാവികാലങ്ങളെക്കുറിച്ചുള്ള ആധികാരിക രേഖ രൂപപ്പെടുത്തി പുറത്തിറക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. ഉദ്ഘാടന സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 30 വിഷയങ്ങളിലെ സെമിനാറുകളും ആറ് സംവാദങ്ങളും ഇടുക്കിയുടെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുന്നവയാണ്. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുറങ്ങുന്ന ഇടുക്കിയിൽ, പുതിയ കണ്ടെത്തലുകൾക്കും മഹോത്സവം സാക്ഷ്യംവഹിക്കും. മഹാപ്രളയത്തിന് ശേഷം ഇടുക്കി അതിജീവനത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണ്. ഇത് ജില്ലയുടെ സാമൂഹ്യ മുന്നേറ്റത്തിൽ ചരിത്ര ചുവടുവയ്പ്പാകും.
കുടിയേറ്റ ജനതയെ ഉത്തരവുകളുടെ പിൻബലത്തിൽ കുടിയിറക്കാൻ ശ്രമിച്ചപ്പോൾ, പോരാട്ടങ്ങളും കർഷക സമരങ്ങളും ഇടുക്കിയുടെ ചരിത്രങ്ങളാണ്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ് ഇടുക്കിയുടെ മനുഷ്യവാസ ചരിത്രം. എന്നാൽ ഇത് കേവലം 60 വർഷം മാത്രമാണെന്നും ഇടുക്കിയുടേത് കൈയേറ്റ ചരിത്രമാണെന്നും വരുത്തിതീർക്കാനാണ് ശ്രമം. ഇടുക്കിയുടെ യഥാർഥ ചരിത്രം സാംശീകരിക്കാനുള്ള ഒത്തുചേരലാണ് മഹോത്സവം. ഇത് തലമുറകളുടെ സംഗമമായി മാറുമെന്നും സി വി വർഗീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..