തൊടുപുഴ
ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി പടരുന്നു. അഞ്ച് പഞ്ചായത്തുകളിൽകൂടി രോഗം സ്ഥിരീകരിച്ചെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. വണ്ടൻമേട്, പെരുവന്താനം, കഞ്ഞിക്കുഴി, കൊന്നത്തടി, വാഴത്തോപ്പ് പഞ്ചായത്തുകളിലാണ് രോഗം. ജില്ലയിലെ നാലുമുതൽ എട്ടുവരെയുള്ള പ്രഭവകേന്ദ്രങ്ങളാണിവ. വണ്ടൻമേട് 16ാം വാർഡിൽ മേപ്പാറയിൽ ജെയ്‍സ് ജോസഫ് മുതുകാട്ടിൽ, പെരുവന്താനം ഏഴാംവാർഡ് മതമ്പ വെള്ളാനിയിൽ കെ എസ് സോജൻ കുഴിക്കാട്ട്, കഞ്ഞിക്കുഴി 12ാം വാർഡ് കണിയംപൊയ്‍കയിൽ കുഞ്ഞുമോൾ ശശി, മണക്കാട്ട് രാധ സുഗതൻ, കൊന്നത്തടി 13ാം വാർഡ് മങ്കുവയിൽ ജീവ ജോയി മൂക്കൻതോട്ടത്തിൽ, വാഴത്തോപ്പ് രണ്ടാം വാർഡ് പാൽകുളമേട് മുളകുവള്ളിയിൽ പയസ് ഐസക് എന്നിവരുടെ ഫാമിലെ പന്നികൾക്കാണ് രോഗം. ചത്ത പന്നികളുടെ സാമ്പിളുകൾ ബംഗളൂരുവിലെ എസ്‍ആർഡിഡി ലാബിൽ പരിശോധനയ്‍ക്ക് അയച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് രോഗം സ്ഥിരീകരിച്ചത്.
അഞ്ച് ഫാമുകളുടെയും ഒരുകിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമാണ്. ഇവിടങ്ങളിലെ ഫാമുകളിൽ കള്ളിങ് തുടങ്ങി. ശനിയാഴ്‍ച 200ലധികം പന്നികളെ ദയാവധത്തിന് വിധേയമാക്കിയെന്ന് അധികൃതർ പറഞ്ഞു. കള്ളിങ് നടത്തി ആഴത്തിൽ കുഴിച്ചിടുകയാണ്. ഞായറാഴ്‍ചയും തുടരും. ആകെ 500ലധികം പന്നികളുണ്ടാകും. ഉൾപ്രദേശമായതിനാൽ നടപടികൾക്ക് താമസമുണ്ട്. രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകൾക്ക് 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണമേഖലയാണ്. കഴിഞ്ഞ ആഴ്‍ച കരിമണ്ണൂർ, വണ്ണപ്പുറം പഞ്ചായത്തുകളിൽ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..