മറയൂർ> അതിർത്തി ഗ്രാമമായ കാന്തല്ലൂർ സേക്രട്ട് ഹേർട്ട് സ്കൂളിന് സ്വച്ഛ് വിദ്യാലയ പുരസ്കാരം ലഭിച്ചു. എസ്‌എസ്‌എൽസി നൂറുശതമാനം നേടിയതിനൊപ്പം പുരസ്‌കാരവും ലഭിച്ചതിൽ ആഹ്ലാദം ഇരട്ടിയായി. ക്ലാസ് മുറികളുടെയും പരിസരത്തിന്റെയും ശുചിത്വം, കോവിഡ് പ്രോട്ടോക്കോൾ തുടർന്ന് പോരുക, വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായ ടൊയ്‌ലറ്റുകൾ അവയുടെ ശുചിത്വം, മാസ്ക് ധരിക്കുക , സാനിറ്റൈസർ ഡിസ്പൻസർ എന്നിവ സ്ഥാപിക്കുക എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് സ്വച്ഛ് പുരസ്കാരം നൽകുന്നത്.
ശനിയാഴ്ച കലക്ടർ ഷീബാ ജോർജ്, കാന്തല്ലൂർ സേക്രട്ട് ഹേർട്ട് സ്കൂൾ പ്രധാനധ്യാപകൻ പി പി മണിക്ക് സർട്ടിഫിക്കറ്റ് കൈമാറി. കേന്ദ്ര - സംസ്ഥാന സർക്കാരിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ രണ്ട് തവണത്തെ പരിശോധനകൾക്ക് ശേഷമാണ് അംഗീകാരത്തിന് നിർദേശിച്ചത്. മലയാളം, -തമിഴ് മീഡിയം ഉൾപ്പെടുന്ന സ്കൂൾ 1953 കാലത്താണ് ആരംഭിച്ചത്. വിദ്യാഭ്യാസപരമായി ഏറ്റവും പിന്നോക്കം നിന്നിരുന്ന മേഖലയിൽ കാലങ്ങൾ പിന്നിട്ടപ്പോൾ വിദ്യാഭ്യാസ പുരോഗതിയിൽ എത്തിക്കാൻ സാധിച്ചു. ഇത്തവണ എസ്എസ് എൽസി പരീക്ഷയിൽ 52 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 52 പേരും വിജയിച്ചതിന്റെ അഹ്ലാദം അവസാനിക്കും മുമ്പാണ് ദേശീയ പുരസ്കാരം തേടിയെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..