കരിമണ്ണൂർ
വണ്ണപ്പുറത്ത് നിർമിക്കുന്ന ബ്രാൻഡഡ് ചൂലാണ് ഇപ്പോൾ നാട്ടിലെ താരം. ‘എസ് പി ബ്രൂംസ്’ എന്ന പേരിൽ നിർമിക്കുന്ന ചൂലുകൾക്ക് കേരളത്തിലാകെ ആവശ്യക്കാരുണ്ട്. വണ്ണപ്പുറം സ്വദേശിയായ സക്കീർ ഹുസൈനാണ് സംരംഭകൻ. റബറിന് വില ഇടിഞ്ഞതോടെയാണ് റബർ വ്യാപാരിയായിരുന്ന സക്കീർ രണ്ടുവർഷം മുമ്പ് ചൂല് നിർമാണത്തിലേക്ക് കടന്നത്. ഇന്ന് കേരളത്തിലെവിടെയും ‘എസ് പി ബ്രൂംസ്’ ചൂൽ ലഭിക്കുമെന്ന് സക്കീർ പറയുന്നു.പന്ത്രണ്ട് സ്‌ത്രീ തൊഴിലാളികളാണ് ചൂല് നിർമ്മാണത്തിനുള്ളത്. ഒരാൾക്ക് ശരാശരി 600 രൂപവരെ ഒരുദിവസം ലഭിക്കും. മൂന്നു മുതൽ 10 രൂപവരെ ഒരു ചൂലിന് തൊഴിലാളിക്ക് ലഭിക്കും. ദിവസേന മുന്നൂറോളം ചൂലുകൾ നിർമ്മിക്കും. ഈർക്കിൽ, പുല്ല്, പനയോല എന്നിവ ഉപയോഗിച്ചുള്ള ചൂലുകളാണ് വിപണിയിൽ എത്തിക്കുന്നത്. ചൂലുനിർമാണത്തിനാവശ്യമായ ഈർക്കിൽ തമിഴ്‌നാട്ടിൽനിന്നാണ് കൊണ്ടുവരുന്നത്. പുല്ല് വാഗമണ്ണിൽനിന്നും പനയോല ഇന്തോനേഷ്യയിൽനിന്നും ഇറക്കുമതി ചെയ്യുകയുമാണ്.
വീടുകളിൽ മാർബിളും ടൈലും സർവസാധാരണമായതോടെയാണ് പുൽചൂലും ഓലകൊണ്ടുള്ള ചൂലും രംഗത്തെത്തിയത്. എങ്കിലും ഈർക്കിൽ ചൂലിന്റെ ഡിമാൻഡ് നഷ്ടയിട്ടില്ലെന്നും സക്കീർ പറഞ്ഞു. തരക്കേടില്ലാത്ത വരുമാനവും ഈ സംരംഭത്തിൽ നിന്നും ലഭിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..