കട്ടപ്പന
യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച കേസിലെ രണ്ടാംപ്രതിയെ തങ്കമണി പൊലീസ് അറസ്റ്റ്ചെയ്തു. കട്ടപ്പന നരിയമ്പാറ കണ്ണമ്പള്ളിൽ ജിയോ ജോർജാ(23)ണ് പിടിയിലായത്. കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. യുവതിയോടുള്ള മുൻവൈരാഗ്യത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ഇരട്ടയാറിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളെ ചേർത്ത് പ്രതികൾ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സന്ദേശത്തോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ വാങ്ങിയതും സന്ദേശം തയ്യാറാക്കിയതും ജിയോ ജോർജാണെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ വാങ്ങിയ കട്ടപ്പനയിലെ കടയിൽ പ്രതിയുമായി പൊലീസ് തെളിവെടുത്തു.
പ്രതികളുടെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന അസം സ്വദേശിയുടെ ഫോണ്‍ നമ്പർ ഉപയോഗിച്ച് ഉണ്ടാക്കിയ ഗ്രൂപ്പ് അവര്‍തന്നെ ഡിലീറ്റുചെയ്തു. ഏപ്രിൽ 17നാണ് യുവതി പരാതി നൽകിയത്. എസ്എച്ച്ഒ കെ എം സന്തോഷും സംഘവും അസം, നാഗാലാൻഡ് അതിർത്തിയിലെത്തി നമ്പർ ഉടമയെ കണ്ടെത്തി. ചോദ്യംചെയ്യലിൽ പ്രതികൾ സിം കാർഡ് വാങ്ങി നാട്ടിലേക്ക് പറഞ്ഞയച്ചതായി ഇയാൾ സമ്മതിച്ചിരുന്നു. പിആർഒ പി പി വിനോദ്, എസ്‍സിപിഒ ജോഷി ജോസഫ്, സിപിഒ പി ടി രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..