തൊടുപുഴ
ജില്ലയിൽ പന്നിപ്പനി പടരാൻ സാധ്യതയേറുന്നു. കരിമണ്ണൂർ, വണ്ണപ്പുറം, കഞ്ഞിക്കുഴി, ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളിൽനിന്ന് നവംബറിൽ മാത്രം 331 പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. പന്നികളിൽനിന്ന് പന്നികളിലേക്കാണ് ഡിഎൻഎ വൈറസ് പടരുന്നത്.
വയനാട്, തൃശൂർ, കണ്ണൂർ, കോട്ടയം ജില്ലകളിലും സ്ഥിരീകരിച്ചിരുന്നു. ഇതിൽ എവിടെനിന്നെങ്കിലും ആളുകളോ വാഹനങ്ങളോ, പന്നികളോ വഴിയാകാം ഇടുക്കിയിലേക്ക് രോഗം പടർന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. ആളുകളുടെ ചെരുപ്പുകൾ, വസ്‍ത്രങ്ങൾ, വാഹനത്തിന്റെ ടയറുകൾ തുടങ്ങി പലരീതിയിൽ വൈറസ് പടരാം.
രോഗംബാധിച്ച പന്നികളുടെ മാംസമോ മാംസഭാഗങ്ങളോ ചൂടാക്കാതെ മറ്റ് പന്നികൾക്ക് തീറ്റയയായി നൽകുന്നതാണ് പ്രധാന കാരണം. രോഗംബാധിച്ച പന്നികളുടെ ഇറച്ചി ഹോട്ടലുകളിലെത്തും. ഇറച്ചികഴുകുമ്പോൾ വെട്ടിമാറ്റുന്ന മാംസഭാഗങ്ങളും ചോരയും ബാക്കിയാകും. ഇവ പിന്നീട് ഹോട്ടൽ മാലിന്യം പന്നികൾക്ക് തീറ്റയാക്കുന്നവർ ശേഖരിച്ച് ചൂടാക്കാതെ നൽകും. ജില്ലയിൽ വാഴത്തോപ്പ്, വണ്ടൻമേട്, കഞ്ഞിക്കുഴി, പെരുവന്താനം, കൊന്നത്തടി തുടങ്ങിയ പഞ്ചായത്തുകളിലും പന്നികൾ ചത്തിട്ടുണ്ട്. സാമ്പിൾ ബംഗളുരുവിലെ എസ്ആർഡിഡി ലാബിൽ പരിശോധനയ്‍ക്ക് അയച്ചിരിക്കുകയാണ്. പോസിറ്റീവ് ആണെങ്കിൽ കൂടുതൽ പന്നികളെ കൊല്ലേണ്ടിവരും. അധികൃതർ പറഞ്ഞു.
വാഴത്തോപ്പിലെ 500ഓളം പന്നികളുള്ള ഫാമിൽ തീറ്റവേവിച്ചാണ് നൽകുന്നത്. ഇത് മാതൃകയാണ്. തീറ്റകൊടുക്കുമ്പോൾ 60 സെന്റീഗ്രേഡ് ചൂടിൽ 20 മിനുട്ട് വേവിക്കണം. പന്നിപ്പനി വൈറസ് മൂന്നു മുതൽ ആറുമാസം വരെ സജീവമായി തുടരും. അണുനശീകരണ, ശുചീകരണ പ്രവർത്തനങ്ങൾ നടത്താതെ രോഗം പടരുന്നില്ലെന്ന് കണ്ട് ഫാമിലേക്ക് പുതിയ പന്നികളെ ഇട്ടാൽ വീണ്ടും ബാധയേൽക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..