മറയൂർ
ശീതകാല പച്ചക്കറിത്തോട്ട കലവറയായ അഞ്ചുനാട്ടിലെ കാന്തല്ലൂർ ആടിവയൽ മേഖലയിലിറങ്ങിയ കാട്ടാനകൾ ഏക്കർകണക്കിന് ബീൻസും വെളുത്തുള്ളിയും നശിപ്പിച്ചു. കർഷകർ വിളവെടുപ്പ് ആരംഭിച്ചിരുന്നു. കാന്തല്ലൂരിലെ 20 ഏക്കറോളം കൃഷിഭൂമിയാണ് ഒറ്റരാത്രികൊണ്ട് നാമാവശേഷമാക്കിയത്. പഞ്ചായത്ത് ഓഫീസിന് താഴ്‌ഭാഗങ്ങളിലെ കൃഷിഭൂമിയിലാണ് കാട്ടാനകളെത്തിയത്. ആദ്യം വനാതിർത്തി കടന്ന് കിലോമീറ്ററുകൾ താണ്ടി കൃഷിഭൂമിയിലെത്തുകയായിരുന്നു. ചിന്നാർ വന്യജീവിസങ്കേതം കടന്ന് ഗ്രാന്റീസ് തോട്ടത്തിലെത്തി തമ്പടിക്കുന്ന കാട്ടാനകളെ എല്ലാ വർഷവും നാട്ടുകാരാണ് തിരികെ വനത്തിലേക്ക് ഓടിച്ച് കയറ്റുന്നത്. കഴിഞ്ഞവർഷം കാട്ടാനകളെ ഓടിക്കുന്നതിനിടെ കർഷകർക്ക് പരിക്കേറ്റിരുന്നു.
കാട്ടാനകളെ തുരത്താൻ റാപ്പിഡ് റെസ്പ്പോൺസ് ടീമിനെയും വാച്ചർമാരെയും നിയമിക്കണമെന്ന് വനം വകപ്പ്ഉദ്യോഗസ്ഥരോട് പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും നടപടികളൊന്നും സ്വീകരിക്കുന്നില്ല. വായ്പയെടുത്തും കുടുബ ശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽനിന്ന് കടം വാങ്ങിയുമാണ് കർഷകർ വിളവിറക്കിയിരിക്കുന്നത്. മഴയില്ലാത്തതിനാൽ വളരെ പ്രയാസപ്പെട്ടാണ് വിളകൾ നനച്ചുവളർത്തിയതെന്ന് ആടിവയലിലെ കർഷകനായ എം എസ് ശശി പറഞ്ഞു.
ആടിവയലിന് സമീപത്തുള്ള ആരാധനാലയത്തിനും കേടുപാടുകൾ വരുത്തി. സമീപകാലത്തായി 20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായി കർഷകർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..