മൂന്നാർ
തമിഴ്നാട് ബോഡിക്ക് സമീപം കുരങ്ങിണിയിൽ നിന്നും ടോപ് സ്റ്റേഷനിലേക്ക് റോപ് കാർ സംവിധാനം ഏർപ്പെടുത്തുന്നതിന് തമിഴ്നാട് മന്ത്രിമാരുടെ നേതൃത്വത്തിൽ സാധ്യതാപഠനം നടത്തി. പൊതുമരാമത്ത് മന്ത്രി എ വി വേലു, സഹകരണ മന്ത്രി ഐ പെരിയസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് കുരങ്ങിണിയിൽ എത്തിയത്.
ബോഡിയിൽ നിന്നും കുരങ്ങിണി വരെ 18 കിലോമീറ്റർ റോഡുണ്ട്. ഇവിടെ നിന്നും ടോപ് സ്റ്റേഷൻ വരെ 23 കിലോമീറ്റർ വനപ്രദേശമാണ്. മുട്ടം, മുതുവാക്കുടി, ടോപ്പ് സ്റ്റേഷൻ എന്നിവിടങ്ങളിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ ബോഡി, തേനി എന്നിവിടങ്ങളിൽ എത്തിച്ച് വില്പന നടത്തുന്നത് ശ്രമകരമാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് കുരങ്ങിണിയിൽ നിന്നും ടോപ്പ് സ്റ്റേഷനിലേക്ക് റോഡ് അല്ലെങ്കിൽ റോപ് കാർ എന്ന പദ്ധതി നടപ്പാക്കാൻ തമിഴ്നാട് സർക്കാർ ആലോചിക്കുന്നത്.
വനത്തിലൂടെ റോഡ് നിർമ്മിക്കാൻ കേന്ദ്ര വനംമന്ത്രാലയം അനുമതി നൽകാത്ത സാഹചര്യത്തിൽ പരിസ്ഥിതിക്ക് ദോഷം സംഭവിക്കാത്ത വിധത്തിൽ ടോപ് സ്റ്റേഷൻ വരെ റോപ് കാർ സംവിധാനത്തിന് അനുവാദം നൽകണമെന്ന് തമിഴ് നാട് സർക്കാർ കേന്ദ്ര വനംമന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു. ഇതംഗീകരിച്ചതിനെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠനത്തിനായി സംഘം എത്തിയത്. റോപ് കാർ യാഥാർഥ്യമാകുന്നതോടെ മുട്ടം, മുതുവാക്കുടി, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കാർഷികവിളകൾ തമിഴ്നാട്ടിൽ എത്തിക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..