ഇടുക്കി
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ചെറുതോണി അണക്കെട്ട് തുറക്കാൻ അധികൃതർ തീരുമാനിച്ചു. ചൊവ്വ പകൽ 11ന് അണക്കെട്ട് തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. ജലനിരപ്പ് 2395–--2396 അടിയിൽ നിയന്ത്രിക്കുക എന്നതാണ് തീരുമാനം. മുൻകാല അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അടിയന്തര തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാൻ കഴിയുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. അണക്കെട്ടിലേക്ക് വരുന്ന നീരുറവ എത്രയാണെന്നും അതിനനുസരിച്ച് കൂടുതൽ ജലം ഒഴിക്കിവിടാനുമാണ് തീരുമാനം. അണക്കെട്ട് തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു. തീരദേശത്ത് അതീവ ജാഗ്രത പുലർത്താനും അനാവശ്യമായി പെരിയാറിലേക്ക് ആളുകൾ ഇറങ്ങാതിരിക്കാനും രാത്രകാല യാത്രകൾ നിയന്ത്രിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.
222 പേരെ മാറ്റിപ്പാർപ്പിക്കാൻ
നടപടി
അണക്കെട്ട് തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണ സംവിധാനം എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി. ഇടുക്കി താലൂക്കിലെ അഞ്ച് വില്ലേജുകളിലായി 64 കുടുംബത്തിലെ 222 പേരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ക്യാമ്പുകൾ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കൂളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. തങ്കമണി വില്ലേജിൽ എട്ട് കുടുംബത്തിലെ 21 പേരെയും ഉപ്പുതോട്ടിൽ അഞ്ച് കുടുംബത്തിലെ 15 പേരെയും വാത്തിക്കുടി–-4 (15), കഞ്ഞിക്കുഴി–- 8(36), ഇടുക്കി–- 39(136) കുംടുബങ്ങളെയുമാണ് മാറ്റിപ്പാർപ്പിക്കുക. അഗ്നിരക്ഷാസേന, പൊലീസ്, റവന്യു വകുപ്പുകളും സജ്ജമാണ്. മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കലക്ടറുടെ ചേമ്പറിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..