മറയൂർ
തമിഴ്നാട്ടിലെ ഏറ്റവും വലിയ ജല്ലിക്കെട്ട് മത്സരമായ അലങ്കനല്ലൂർ ജല്ലിക്കെട്ടിൽ ആയിരം കാളക്കൂറ്റന്മാർ അണിനിരന്നു. മധുര ജില്ലയിലെ അലങ്കനല്ലൂരിലാണ് കാങ്കയം ഇനത്തിൽപ്പെട്ട വലുപ്പമുള്ള ജല്ലിക്കെട്ട് കാളകളെ ഏറ്റവുമധികം വളർത്തുന്നത്. തമിഴ്നാടിന്റെ ദേശീയ ഉത്സവമായ പൊങ്കലിനോടനുബന്ധിച്ച് നടക്കുന്ന ജല്ലിക്കെട്ടുമായി ബന്ധപ്പെട്ടാണ് അലങ്കനല്ലൂരിലെ ജീവിതംതന്നെ മുന്നോട്ടുനീങ്ങുന്നത്. കോവിഡ് ജാഗ്രതപാലിച്ച് ഓൺലൈൻ രജിസ്ട്രേഷനിലൂടെ തെരഞ്ഞെടുത്ത 1020 കാളകളും ഇവയെ പിടികൂടുന്നതിനായി എട്ടു റൗണ്ടുകളിലായി 300 പേരും മത്സരത്തിൽ പങ്കെടുത്തു. രാവിലെ എട്ടിന് ആരംഭിച്ച മത്സരം വൈകിട്ട് നാലിന് അവസാനിച്ചു.
മത്സരത്തിൽ 21 കാളകളെ പിടിച്ച കറുപ്പത്തിയൂർ സ്വദേശി കാർത്തിക് ഒന്നാം സമ്മാനമായ കാർ സ്വന്തമാക്കി. 19 കാളകളെ പിടികൂടിയ അലങ്കനല്ലൂർ സ്വദേശി രാംകുമാർ രണ്ടാം സമ്മാനവും 13 കാളകളെ പിടികൂടിയ ചിത്തലിയാംതോട് സ്വദേശി ഗോപാലകൃഷ്ണൻ മൂന്നാം സമ്മാനവും നേടി ബൈക്കുകൾ സ്വന്തമാക്കി. പുതുക്കോട്ട കൈക്കുറിഞ്ചി സ്വദേശി തമിഴ് സെൽവന്റെ കാള ഒന്നാം സമ്മാനമായ കാറും മുൻ എംഎൽഎ എം മുത്ത് രാമലിംഗത്തിന്റെ കാള രണ്ടാം സമ്മാനവും നേടി. ബൈക്കും കുലമംഗലം സ്വദേശി തിരുമംഗലത്തിന്റെ കാളയുടെ ഉടമയ്‌ക്ക് മൂന്നാംസമ്മാനമായ കാങ്കയം പശുക്കിടാവും ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..