തൊടുപുഴ
ഉപയോഗശേഷം പാഴെന്ന് പറഞ്ഞ് ഇനിയൊന്നും വലിച്ചെറിയേണ്ട...പേപ്പറായാലും പ്ലാസ്റ്റിക്കായാലും... വീട്ടിലും സ്ഥാപനങ്ങളിലുമൊക്കെ തരംതിരിച്ച് വൃത്തിയായി സൂക്ഷിച്ചുവെച്ചാല്‍ മതി. ഹരിതകര്‍മ്മസേന കൊണ്ടുപൊയ്‌ക്കൊള്ളും. അവർക്കുള്ള ഒരു വരുമാന മാർഗവുമാണിത്.
പതിനെട്ട് തരം അജൈവ പാഴ് വസ്തുക്കള്‍ക്കാണ് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ഈ പാഴ് വസ്തുക്കള്‍ ഹരിതകര്‍മ്മ സേനയില്‍ നിന്നും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് വിവിധ ഏജന്‍സികള്‍ക്ക് പുനരുപയോഗത്തിന് കൈമാറും. അതില്‍ നിന്നും ലഭിക്കുന്ന തുക നാടിനെ മാലിന്യമുക്തമാക്കി പരിപാലിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ലഭിക്കും.
മീന്‍ മേടിക്കുമ്പോഴും പുതിയ ഡ്രസ്സുകള്‍ വാങ്ങുമ്പോഴുമൊക്കെ ലഭിക്കുന്ന പ്ലാസ്റ്റിക്കും പാല്‍ കവറുകളും ഉള്‍പ്പടെ 18 അജൈവ പാഴ് വസ്തുക്കള്‍ക്കാണ് ക്ലീന്‍ കേരള കമ്പനി വില നിശ്ചയിച്ചത്. സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ പൊതുമേഖലാ സഥാപനം അജൈവപാഴ് വസ്തുക്കള്‍ക്ക് വില നിശ്ചയിക്കുന്നത് ആദ്യമായാണ്.
പാഴ് വസ്തുക്കള്‍ അമര്‍ത്തി അട്ടിയാക്കി തിരിച്ചതിനും അല്ലാത്തവയ്ക്കും പ്രത്യേക വിലയാണ് ലഭിക്കുക. പുനരുപയോഗം സാധ്യമായ പ്ലാസ്റ്റിക്കിന് 18 രൂപയും പാല്‍ കവറിന് 12 രൂപയും പ്ലാസ്റ്റിക്ക് മദ്യക്കുപ്പിക്ക് കിലോയ്ക്ക് 12 രൂപയും ചില്ല് കുപ്പിക്ക് ഒരു രൂപയും കിട്ടും. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന വൃത്തിയുള്ള , ഈര്‍പ്പരഹിതമായ അജൈവ പാഴ് വസ്തുക്കള്‍ ഇനങ്ങളായി തരംതിരിച്ച് നല്‍കുമ്പോള്‍ മാത്രമാണ് ഈ വില ലഭിക്കുന്നത്. ആ ജോലിയാണ് പഞ്ചായത്തുകളുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളില്‍ ഓരോ ഹരിതകര്‍മ്മ സേനാംഗവും ചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..