കട്ടപ്പന
കട്ടപ്പന നഗരസഭയിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായി. നഗരസഭാ വികസനകാര്യ സ്ഥിരം സമിതിയിലേക്ക് മുൻ നഗരസഭ അധ്യക്ഷ ബീനാ ബോബിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടാണ് യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നത്.
ഭിന്നത തുടങ്ങിയിട്ട് മാസങ്ങളായി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അംഗം ജൂലി റോയിയെ വികസനകാര്യ സ്ഥിരംസമിതിയലലേക്ക് മത്സരപ്പിക്കുന്നതിന് യുഡിഎഫ് തീരുമാനപ്രകാരം നിലവിലുണ്ടായിരുന്ന പൊതുമരാമത്ത് സ്ഥിരം സമിതിയിൽ നിന്ന് രാജി വയ്‌പ്പിച്ചിരുന്നു. എന്നാൽ കട്ടപ്പനയിലെ ധാരണകൾ തെറ്റിച്ച് ഡിസിസി പ്രസിഡന്റ് മുൻകൈ എടുത്ത് മുൻ നഗരസഭ ചെയർ പേഴ്സൺ ബീനാ ജോബിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കൗൺസിലർമാർക്ക് വിപ്പ് നൽകി. ഇതോടെ കോൺഗ്രസ് അംഗങ്ങളിൽ ഭിന്നത രൂക്ഷമാവുകയായിരുന്നു.
ഡിസിസി പ്രസിഡന്റിന്റെ നടപടയിൽ പ്രതിക്ഷേധിച്ച് യുഡിഎഫിലെ 23 അംഗങ്ങളിൽ 14 പേർ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. കൂടാതെ ഡിസിസി പ്രസിഡന്റിന്റെ അനാവശ്യ ഇടപെടലുകൾക്ക് എതിരെ യുഡിഎഫിലും കോൺഗ്രസിലും വൻ പ്രതിക്ഷേധവും ഉയരുന്നുണ്ട്. മുമ്പ് സി പി മാത്യുവിനെ നിലയ്‌ക്ക് നിർത്തണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയിരുന്നു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മൂന്ന് അംഗങ്ങളിൽ ജാൻസി ബേബി മാത്രമാണ് തെരഞ്ഞെടുപ്പിന് എത്തിയത്.വികസനകാര്യ സ്ഥിരം സമിതി അംഗമായിരുന്ന ഷൈനി സണ്ണി ചെറിയാൻ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്ത് എത്തിയതോടെയാണ് സ്ഥിരം സമിതിയിൽ ഒഴിവുവന്നത്. തെരഞ്ഞെടുപ്പുകൾ മാത്രം നടത്താനാണ് ഭരണ സമിതിക്ക് താൽപര്യമെന്ന് എൽഡിഎഫ് വിമർശിച്ചു. സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ വരെ ചേരി തിരിഞ്ഞ് മത്സരിക്കാൻ ശ്രമിക്കുന്നത് ഭരണം നിശ്ചലമാക്കുമെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..