വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാർ വള്ളക്കടവിൽ ജനവാസമേഖലയിൽ പട്ടാപ്പകൽ ആനക്കൂട്ടമിറങ്ങി. പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിലെ പ്ലാമൂട് ഭാഗത്ത് വ്യാഴം പകൽ മൂന്നോടെ ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് ആനകളാണ് എത്തിയത്. നാട്ടുകാർ ബഹളംവച്ചെങ്കിലും കാട്ടിലേക്ക് മടങ്ങാൻ ആനക്കൂട്ടം തയ്യാറായില്ല. ഏറെ സമയത്തിനുശേഷം കാട്ടിലേക്ക് കയറിപ്പോയി. എന്നാൽ, 15 മിനിറ്റിനു ശേഷം കാട്ടാനക്കൂട്ടം വീണ്ടും പഴയ സ്ഥലത്തേക്ക് മടങ്ങിയെത്തി. പെരിയാർ നദിയിലൂടെ ജനവാസ മേഖലയിലേക്ക് കടക്കാനുള്ള ശ്രമം നാട്ടുകാരുടെ ശ്രമത്തെത്തുടർന്ന് നടന്നില്ല. വിവരമറിഞ്ഞ് എത്തിയ വനപാലകർ ആകാശത്തേക്ക് വെടിവച്ച് ആനയെ വിരട്ടി കാട്ടിലേക്ക് കയറ്റിവിട്ടു. ഈ പ്രദേശങ്ങളിൽ വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികൾ വ്യാപകമായുണ്ട്. ഇത് ഭക്ഷിക്കാനാണ് ആന തുടർച്ചയായി എത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതേ ആനക്കൂട്ടം വ്യാഴം രാത്രി ഒരു കിലോമീറ്റർ അപ്പുറത്ത് അമ്പലപ്പടിക്ക് സമീപം എത്തുകയും ചെയ്തു. രാത്രികാലങ്ങളിൽ വന്യമൃഗശല്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ ഭയാശങ്കയോടെയാണ് കഴിയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..