19 December Friday
ചരിത്രബിൽ

കർഷക– കുടിയേറ്റ ജില്ലയെ ചേർത്തുപിടിച്ച എൽഡിഎഫ് സർക്കാരിന്‌ അഭിവാദ്യം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023

  കട്ടപ്പന

കർഷക–-കുടിയേറ്റ  ജില്ലയെ ഒരിക്കൽകൂടി ചേർത്തുപിടിച്ച്‌ സംരക്ഷിച്ച് വാക്കുപാലിക്കുകയാണ് എൽഡിഎഫ് സർക്കാർ. തുടർഭരണത്തിന് ജനങ്ങൾ നൽകിയ അംഗീകാരം അവർക്കുവേണ്ടി ശരിയ അർഥത്തിൽ നിലകൊള്ളുകയും വിനിയോഗിക്കുകയും ചെയ്‌ത്‌ ഒരിക്കൽകൂടി ജില്ലയോട് പ്രതിബദ്ധത തെളിയിച്ചിരിക്കുന്ന എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രിക്കും സിപിഐ എം ജില്ലാ കമ്മിറ്റിക്കുവേണ്ടി അഭിവാദ്യമർപ്പിക്കുന്നതായി ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും എതിർപ്പും വിയോജിപ്പും അവർ സ്വീകരിക്കുന്നതിന്റെ ഇരട്ടത്താപ്പ്‌ നയമാണെന്ന്‌ ഒരിക്കൽകൂടി തെളിയിച്ചു. 1960 -ലെ ഭൂമി പതിവ് നിയമം ഭേദഗതി ചെയ്ത് ചട്ടങ്ങളും വ്യവസ്ഥകളും സംബന്ധിച്ച ബിൽ ആണ്‌ യാഥാർഥ്യമാകുന്നത്‌. കൃഷിക്കും വീട് വയ്ക്കുന്നതിനുമല്ലാതെ മറ്റാവശ്യങ്ങൾക്ക് കൂടി ഭൂമി ഉപയോഗിക്കുന്നതിന് അനുമതി നൽകാനും നിലവിൽ ചട്ടവിരുദ്ധമായി ഉപയോഗിച്ചിട്ടുള്ളത് സാധൂകരിക്കുന്നതിനും സർക്കാരിന് അധികാരം നൽകുന്നതാണ്‌ 2023 - ലെ കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ(ഭേദഗതി) ബിൽ. നടപ്പ് സമ്മേളനത്തിൽ ഭൂനിയമ ദേഭഗതിബിൽ അവതരിപ്പിച്ച് പാസാക്കുമെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകളായ മണ്ണിലധ്വാനിക്കുന്നവർക്ക്‌ ഭൂമിയുടെ പൂർണമായ അവകാശാധികാരങ്ങൾ ലഭിക്കുന്നതോടെ ഇടുക്കിയും ജനങ്ങളും കൂടുതൽ സ്വതന്ത്ര്യരാകും. എക്കാലത്തും കർഷക ദ്രോഹം ചെയ്‌തവരുടെ ഇരട്ടത്താപ്പും മുതലെടുപ്പും മലയോരജനത തിരിച്ചറിയുന്നുമുണ്ട്‌. ഐകകണ്‌ഠ്യേനയാണ് ബില്ല് പാസാക്കിയത്. ആദ്യം നിയമസഭയിൽ വച്ചപ്പോൾ എതിർത്തവരും ബിൽ കത്തിച്ചവരുമായ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ കർഷകരോട് മാപ്പ് പറയണം.
വിയോജനക്കുറിപ്പിലൂടെ 
കോൺഗ്രസിന്റെ 
കർഷക വിരുദ്ധത
ഭൂപതിവ് നിയമ ഭേദഗതി സംബന്ധിച്ച ബിൽ കഴിഞ്ഞമാസം നിയമസഭയിൽ കൊണ്ടുവന്നപ്പോൾതന്നെ കോൺഗ്രസ്‌ എംഎൽഎ മാത്യു കുഴൽനാടൻ ചാടിയെണീറ്റ്‌ തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസ്‌ എംഎൽഎ സനീഷ്‌ കുമാറും ലീഗ്‌ എംഎൽഎ എൻ എ നെല്ലിക്കുന്നും വിയോജനക്കുറിപ്പും രേഖപ്പെടുത്തിയത്‌ ഇവർ ആരുടെ പക്ഷത്താണെന്ന്‌ വ്യക്തമാക്കുന്നു. നിലവിലുള്ള ബില്ലിലെ വ്യവസ്ഥകൾ നിയമനിർമാണത്തിന്റെ ഉദ്ദേശശുദ്ധിക്ക്‌ വിരുദ്ധമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും കൂടുതൽ വ്യക്തത ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ്‌ ഇവർ വിയോജനക്കുറിപ്പെഴുതിയത്‌. നിയമവിദഗ്‌ധൻമാരും ജനപ്രതിനിധികളും പൊതുസമൂഹവും ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാണിത്‌. ഭൂപതിവ് നിയമ ഭേദഗതി  വേണമെന്നാവശ്യപ്പെട്ട്‌ കോൺഗ്രസും യുഡിഎഫും ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌. ഇതിൽനിന്നും ഇവരുടെ കർഷകവിരുദ്ധത കൂടുതൽ വെളിപ്പെടുന്നുണ്ട്‌. മാത്രമല്ല, കോൺഗ്രസ്‌ മുഖ്യമന്ത്രിമാരായിരുന്ന ആർ ശങ്കറും കെ കരുണാകരനും അധികാരത്തിലിരുന്നപ്പോൾ കൊണ്ടുവന്ന കർഷകവിരുദ്ധ നിയമങ്ങൾ ഉൾപ്പെടുന്ന ബില്ലാണ്‌ എൽഡിഎഫ്‌ സർക്കാർ ഭേദഗതി ചെയ്‌തത്‌. ഇതല്ലൊം ചേർത്തുവായിക്കുമ്പോൾ കർഷക പക്ഷത്തുനിൽക്കുന്നതാരെന്നും കർഷക വിരുദ്ധർ ആരാണന്നുമുള്ളത്‌ പുറത്തുവരുന്നു. 
അർഹരെല്ലാം 
മണ്ണിനവകാശികൾ
എല്ലാ ഭൂമി പ്രശ്‌നങ്ങളുടേയും സങ്കീർണതകളുടേയും കുരുക്കഴിച്ച്‌ അർഹർക്കെല്ലാം പട്ടയമടക്കം നൽകി മണ്ണിന്നവകാശികളാക്കി മാറ്റുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. അധികാരത്തിലെത്തി എഴുവർഷം പിന്നിടുമ്പോൾ നാൽപതിനായിരം പട്ടയങ്ങൾ നൽകി. ഇനി ആയിരക്കണക്കിന്‌ പട്ടയങ്ങൾ പുതിയതായി നൽകാനാവും. 
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ജനങ്ങൾക്ക് മുന്നിൽ എൽഡിഎഫ്‌  പ്രകടന പത്രികയിൽ പറഞ്ഞ സുപ്രധാന വാഗ്‌ദാനംപാലിക്കുകയാണ് ഇതോടെ പിണറായി സർക്കാർ ചെയ്‌തത്‌. കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ ഒരുപിടി മണ്ണിന്റെ ഉപയോഗം നിയമ കുരുക്കുകളിൽപ്പെട്ടതോടെ ഉപജീവനത്തിന് പോലും വഴികാണാതെ അലയേണ്ടിവന്ന കർഷകരെയാണ് സർക്കാർ മോചിപ്പിച്ചെടുക്കുന്നത്. പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രമെ ഉപയോഗിക്കാൻ പാടുളളു എന്നും വാണിജ്യ ആവശ്യങ്ങൾക്കോ കാർഷിക ഇതര ആവശ്യങ്ങൾക്കോ ഉപയോഗിച്ചാൽ നിയമ ലംഘനമാകും എന്നുമുളള കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന മനുഷ്യവാസ വിരുദ്ധ നിയമത്തെയാണ് എൽഡിഎഫ് സർക്കാർ പൊളിച്ചെഴുതിയത്‌. കർഷക ജനപക്ഷത്തുനിൽക്കുന്ന സർക്കാരിന്‌ അഭിവാദ്യമർപ്പിക്കുന്നതിനൊപ്പം കടുത്ത നിയമങ്ങളിലൂടെ കർഷകരെ തളച്ചിട്ടവരെ തിരിച്ചറിയണമെന്നും സി വി വർഗീസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ്‌ മോഹനൻ, കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top