മറയൂർ
വാക്കുതർക്കത്തെ തുടർന്നുണ്ടായ പകയിൽ യുവാവിനെ മൂന്നംഗസംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അക്രമം നടത്തിയവരെ പൊലീസ് തെരയുന്നു. മറയൂർ പത്തടിപ്പാലം പുറപ്പുഴ വീട്ടിൽ മനോജിനെ(46)യാണ് ഗുരുതര പരിക്കുകളോടെ മറയൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. പട്ടംകോളനി സ്വദേശികളായ രാജ, ശേഖർ, അയ്യപ്പൻ എന്നിവരാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് മനോജ് പൊലീസിന് മൊഴി നൽകി. രണ്ടുദിവസംമുമ്പ് മനോജും ഇവരുമായി വാക്കുതർക്കമുണ്ടായിരുന്നു.
തിങ്കളാഴ്‌ച പകൽ മൂന്നിന് പത്തടിപ്പാലം കോളനിക്ക് സമീപം കരിമ്പിൻ തോട്ടത്തിനുള്ളിലെ പ്രവർത്തനം നിലച്ച ശർക്കര യൂണിറ്റിനുള്ളിൽവച്ചാണ് അക്രമികൾ മനോജിനെ കരുതികൂട്ടി വധിക്കാൻ എത്തിയത്. മർദനത്തിനിടെ അടിയേറ്റുവീണ മനോജ് ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു. തോട്ടത്തിൽനിന്ന് ഒരുവിധം റോഡിലെത്തിയ മനോജിനെ സമീപവാസിയാണ് മറയൂരിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. മറയൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..