മറയൂർ
തമിഴ്നാടിന്റെ വീരവിളയാട്ടിന്റെ ആവേശത്തിൽ ആവണിയാപുരം ജെല്ലിക്കെട്ട്. ദ്രാവിഡ നാടിന്റെ ദേശീയ ഉത്സവമായ തൈപ്പൊങ്കലിനോട് അനുബന്ധിച്ച് മാർഗളി മാസം(മകരം) ജെല്ലിക്കെട്ട് അരങ്ങേറിയത്. കാളയോട്ട മത്സരത്തിൽ ആർക്കും കീഴടക്കാനോ തൊടാനോ സാധിക്കാത്ത മന്നപ്പാറ സ്വദേശി ദൈവസഹായത്തിന്റെ കാള ഒന്നാംസ്ഥാനം നേടി.
ഉടമയ്‌ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിസാൻ ഡട്സൺ കാർ സമ്മാനമായി നൽകി. ആവണിയാപുരം സ്വദേശികളായ രാമുവിന്റെയും പാർഥിപന്റെയും കാളകൾ രണ്ടും മൂന്നും സ്ഥാനം നേടി. തുറന്നുവിടുന്ന കാളകളെ പിടികൂടുന്നതിനായി ഒരു സംഘത്തിൽ മുപ്പത് പേർക്ക് മാത്രമാണ് അനുവാദം നൽകിയത്. മത്സരത്തിൽ 652 കാളകളും ഇവയെ പിടികൂടുന്നതിനായി പത്ത് ഗ്രാമങ്ങളിൽനിന്നുള്ള 294 പേരും പങ്കെടുത്തു. കോടതി നിർദേശമുള്ളതിനാൽ വെള്ളി വൈകിട്ട് നാലിനുമുമ്പ് മത്സരങ്ങൾ അവസാനിപ്പിച്ചു.
മത്സരത്തിൽ പങ്കെടുത്ത് 24 കാങ്കയം കാളകളെ പിടികൂടിയ ആവണിയാപുരം സ്വദേശി കാർത്തിക് ഒന്നാം സമ്മാനം നേടി. 19 കാളയെ കീഴടക്കിയ വലയംകുളം സ്വദേശി മുരുകൻ രണ്ടാം സ്ഥാനത്തിനും 11 കാളയെ പിടിച്ചുനിർത്തിയ വാളയംകുടി സ്വദേശി ഭരത് മൂന്നാം സ്ഥാനത്തിനും അർഹരായി. രാവിലെ 7.30 പൊങ്കൽ ഇട്ടുകൊണ്ട് ആരംഭിച്ച ജെല്ലിക്കെട്ട് തമിഴ്നാട് രജിസ്ട്രേഷൻ മന്ത്രി പി മൂർത്തി, ധനമന്ത്രി പി ടി ആർ പളനിവേൽ ത്യാഗരാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. മത്സരത്തിൽ 80 കാളപിടുത്തക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..