മൂലമറ്റം
വേനൽ കനത്തതോടെ മലയോരം കാട്ടുതീ ഭീഷണിയിൽ. തിങ്കളാഴ്ച കൈപ്പയിൽ കുന്നുംപുറത്ത് മൈക്കിളിന്റെ റബർ തോട്ടത്തിൽ തീപിടിച്ച് ഒന്നരയേക്കാറോളം കത്തിനശിച്ചു. ജനുവരി മുതൽ 71 ദിവസത്തിനിടയിൽ 40 ഇടങ്ങളിലാണ് തീ പടർന്നത്. കഴിഞ്ഞദിവസം അഞ്ചിടങ്ങളിൽ തീപിടിച്ചിരുന്നു. കാടും പുൽമേടുകളുമൊക്കെ കരിഞ്ഞുണങ്ങി. ഇക്കുറി വേനൽമഴ ലഭിക്കാതെവന്നതാണ് പുൽമേടുകൾ വേഗത്തിൽ ഉണങ്ങാൻ കാരണം.
അടൂർമലയിൽ 15 ഏക്കറോളം കൃഷി ഭൂമിയും കത്തിനശിച്ചു, ഉപ്പുക്കുന്ന്, കുളമാവ് ആശ്രമം തുടങ്ങിയ ഇടങ്ങളില്‍ ഈ വർഷം കാട്ടുതീ കൂടുതലാണെന്ന് അഗ്നിരക്ഷാസേന ഓഫീസർ കരുണാകരൻപിള്ള പറഞ്ഞു. കൃഷിയിടങ്ങൾ ഒരുക്കുന്നതിന് തീ ഇടുന്നത് കാറ്റു പടർത്തിയും തീപ്പൊരി പറന്നുമാണ് പലയിടങ്ങളിലും തീ പടരുന്നത്. ലൈൻ കമ്പികളിൽ ഉണങ്ങിയ കമ്പുകൾ തട്ടിയും തീയുണ്ടാകാം. കഴിഞ്ഞ ദിവസം പവർഹൗസിന് അടുത്ത് തീ ഉണ്ടായത് ലൈൻ കമ്പിയിൽ ഉണങ്ങിയ ഓലമടൽ വീണുണ്ടായ സ്പാർക്കിൽനിന്നാണ്. കൃഷിയിടങ്ങൾ ഒരുക്കി തീയിടുന്നവർ ഒരു ബക്കറ്റിൽ വെള്ളവും കപ്പും കരുതണം. തീ പടർന്നാൽ തല്ലിക്കെടുത്താൻ പച്ചിലയും. രാവിലെയോ വൈകിട്ടോ തീയിട്ട് കൃഷിയിടങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കണം. മൂലമറ്റം സ്റ്റേഷനിൽ 4500, 500ലിറ്റർ വെള്ളം കൊള്ളുന്ന ഓരോ വണ്ടികളാണുള്ളത്. പലയിടങ്ങളിലും വലിയവണ്ടി എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്. തീയുണ്ടായാല്‍ ആശങ്കപ്പെടാതെ അഗ്നിരക്ഷാസേനയെ വിളിക്കണം. വിളിക്കുന്നവരുടെ പേരും നമ്പരും ചോദിക്കുന്നത് സ്ഥലം മനസിലാക്കാനും കളിപ്പിക്കാനല്ലെന്ന് ഉറപ്പാക്കാനുമാണ്. ഫോണ്‍: മൂലമറ്റം സ്റ്റേഷന്‍: 04862253101, തൊടുപുഴ 04862222911.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..