മൂന്നാർ
ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയകേരള ഹൈഡൽ ടൂറിസം ഡയറക്ടറുടെ നടപടിക്കെതിരെ ഹൈഡൽ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ(സിഐടിയു) സമരത്തിലേക്ക്. സമരസഹായ സമിതി രൂപീകരണയോഗം സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി ഉദ്ഘാടനം ചെയ്തു. രാജീവ് രാജ് അധ്യക്ഷനായി.
ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്താതെ മൂന്നാർ, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ, ചെങ്കുളം എന്നിവിടങ്ങളിലെ 53 ജീവനക്കാരെയാണ് വയനാട് ഉൾപ്പെടെയുള്ള ജില്ലകളിലെ യൂണിറ്റുകളിലേക്ക് സ്ഥലംമാറ്റിയത്. അസി. മാനേജർ മുതൽ ടൂറിസം അസി. വരെയുള്ള 19 ജീവനക്കാരെ ഇടുക്കിയിൽനിന്നും വയനാട്ടിലേക്കും അവിടെനിന്ന് ഇടുക്കിയിലേക്കും സ്ഥലംമാറ്റി. പ്രതികാര മനോഭാവത്തോടെയാണ് ഡയറക്ടറുടെ നടപടി. 22 വർഷം വരെയായി ജോലിയെടുത്ത് വരുന്നവരെ സ്ഥിരപ്പെടുത്താതെ കരാർ തൊഴിലാളികളായി മാറ്റാനുളള ശ്രമം നടക്കുന്നുണ്ട്.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി ഒ ഷാജി, ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ, മൂന്നാർ ഏരിയ പ്രസിഡന്റ് വി മാരിയപ്പൻ, സെക്രട്ടറി ആർ ഈശ്വരൻ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ(സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ജ്യോതികുമാർ, എം മഹേഷ്, അനിൽകുമാർ, ജോബി ജോൺ, എം ബി സുരേഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ വി ശശി, അഡ്വ. എ രാജ എംഎൽഎ (രക്ഷാധികാരികൾ), എം ലക്ഷ്മണൻ(ചെയർമാൻ), ആർ ഈശ്വരൻ(കൺവീനർ). 75 അംഗ ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..