നെടുങ്കണ്ടം/ മൂന്നാർ
മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രവും പച്ചടി ഇൻഡോർ സ്റ്റേഡിയവും നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയവും സന്ദർശിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് കായിക പരിശീലന കേന്ദ്രത്തിൽ നടന്നുവരുന്ന നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയും മന്ത്രിമാർ വിലയിരുത്തി. 1.7 കോടി രൂപ മുതൽമുടക്കിയാണ് നവീകരണപ്രവർത്തനം നടത്തുന്നത്. ഭാവിയിൽ പരിശീലന കേന്ദ്രത്തിനാവശ്യമായ വികസന പ്രവർത്തനങ്ങൾ ജില്ലാതല ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപ്പാക്കും. പൊതുവായ വിഷയങ്ങളിൽ പ്രാഥമിക ആലോചനങ്ങൾ നടത്തുമെന്ന് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
നെടുങ്കണ്ടത്തെ സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും സ്പോർട്സ് ഹോസ്റ്റലും മന്ത്രിമാർ സന്ദർശിച്ചു. എം എം മണി എംഎൽഎ കൂടെയുണ്ടായിരുന്നു. സ്റ്റേഡിയം നിർമാണം 2022 ഒക്ടോബർ 22ന് പൂർത്തിയാകുമെന്ന് നിർവഹണ ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും കായികതാരങ്ങൾ നെടുങ്കണ്ടത്ത് എത്തും. നെടുങ്കണ്ടത്തെ സ്പോർട്സ് ഹോസ്റ്റലിന് സ്വന്തം സ്ഥലത്ത് കെട്ടിടം നിർമിച്ചുനൽകുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. അഡ്വ. എ രാജ എംഎൽഎ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, സെക്രട്ടറി കുര്യാക്കോസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മെഴ്സി കുട്ടൻ, മുഹമ്മദ് ഹനീഷ്, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, വൈസ് പ്രസിഡന്റ് സിജോ നടക്കൽ, നേതാക്കളായ വി സി അനിൽ, ടി എം ജോൺ, എം സുകുമാരൻ, സുരേഷ് പള്ളിയാടി, ജിൻസൺ പൗവത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..