തൊടുപുഴ
ജില്ലയിലെ ബീവറേജസ് ഔട്ട്‍ലെറ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഉപ്പുതറ, കൊച്ചറ, പൂപ്പാറ, മൂന്നാർ, രാജാക്കാട് ഔട്ട്‍ലെറ്റുകളിലായിരുന്നു പരിശോധന. കൊച്ചറയിലെ പാർട്ട് ടൈം സ്വീപ്പറുടെ പക്കൽനിന്നും കണക്കിൽപ്പെടാത്ത 20,000 രൂപ പിടിച്ചെടുത്തു. ഷോപ്പിൽ കണക്ക് ക്ലോസ് ചെയ്ത ശേഷം 5000 രൂപ കൂടുതലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഉപ്പുതറയിൽ ക്ലോസിങ്ങിന് ശേഷം കൂടുതലായി കണ്ട 15,460 രൂപ പിടിച്ചെടുത്തു. പൂപ്പാറ ബീവറേജസ് ഷോപ്പിൽ രണ്ടുപേരെ സഹായികളായി അനധികൃതമായി നിയമിച്ചത് കണ്ടെത്തി. ഇവിടെ 2690 രൂപ സ്റ്റോക്കിൽ കുറവായിരുന്നു. മൂന്നാറിൽ ബിൽ തുകയേക്കാൾ കൂടുതൽ വന്ന 1027 രൂപ പിടിച്ചെടുത്തു. രാജാക്കാട് ബിൽ തുകയേക്കാൾ 13,332 രൂപ കുറവുള്ളതായും കണ്ടെത്തി. വിവിധ കേന്ദ്രങ്ങളിൽ സ്റ്റോക്കിലെ കുറവും വ്യക്തമായിട്ടുണ്ട്. മദ്യം പൊതിഞ്ഞ് കൊടുക്കുന്നതിന് വൗച്ചർ എഴുതി പേപ്പർ വാങ്ങുന്നുണ്ടെങ്കിലും മിക്കയിടത്തും പൊതിഞ്ഞു കൊടുക്കുന്നില്ല. വിജിലൻസ് ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസ്, ഇൻസ്പെക്ടർമാരായ ടിപ്സൺ തോമസ്, ടി ആർ കിരൺ, ഷിന്റോ പി കുര്യൻ, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.തൊടുപുഴ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..