കട്ടപ്പന
ഏലം കർഷകർക്ക് ആശ്വാസമായി ഓണക്കിറ്റിൽ ഏലയ്‌ക്ക നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ചുക്കാൻപിടിച്ച ജില്ലയിൽനിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിലിനും എം എം മണി എംഎൽഎയ്‌ക്കും എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെയും വിവിധ കർഷക–- വ്യാപാര സംഘടനകളുടെയും ഊഷ്‌മള സ്വീകരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കട്ടപ്പന ഹിൽടൗൺ ഓഡിറ്റോറിയത്തിലാണ് സ്വീകരണം ഒരുക്കിയത്.
സ്വാഗതസംഘം ഭാരവാഹികളായ വി ആർ സജി, മനോജ് എം തോമസ്, അഡ്വ. വി എസ് അഭിലാഷ് എന്നിവർ ചേർന്ന് മന്ത്രിമാരെയും എം എം മണി എംഎൽഎയെയും സ്വീകരിച്ചു. വിവിധ കർഷക– വ്യാപാര സംഘടനകളെ പ്രതിനിധീകരിച്ച് ജേക്കബ്, ജോസഫ്, എം എം ലംബോദരൻ, ജീവനന്ദൻ, സന്തോഷ്, രാജൻ താത്വി, അഡ്വ. ഷെെൻ വർഗീസ്, എം എം ഹസൻ എന്നിവരും സ്‌നേഹാഭിവാദ്യം അർപ്പിച്ചു.
ഒന്നരലക്ഷം തൊഴിലാളികൾ പണിയെടുക്കുന്ന ഏലം മേഖല വിലത്തകർച്ച നേരിടുന്ന ഘട്ടത്തിലാണ് ഓണക്കിറ്റിൽ ഏലയ്‌ക്ക ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ ആശ്വാസ തീരുമാനം. ഇത് ഏലം കർഷിക മേഖലയ്‌ക്ക് പുത്തനുണർവേകി. 20 ഗ്രാം ഏലയ്‌ക്ക വീതം 90 ലക്ഷം കിറ്റിൽ വിതരണം ചെയ്യുന്നതിലൂടെ ഇരുന്നൂറോളം ടൺ ഏലയ്‌ക്കയ്‌ക്ക് പുത്തൻ വിപണി സൃഷ്ടിക്കാനാവും. ഇതിലൂടെ സംസ്ഥാനമൊട്ടാകെ ഗുണമേന്മയുള്ള ഏലയ്‌ക്ക ലഭിക്കും. യോഗത്തിൽ എം എം മണി എംഎൽഎ അധ്യക്ഷനായി.
വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീർണാംകുന്നേൽ, കെ കെ ശിവരാമൻ, മാത്യു വർഗീസ്, സി വി വർഗീസ്, കെ എസ് മോഹനൻ, ജോസ് പാലത്തിനാൽ, ടി ടി ജോസ്, എൻ കെ പ്രയൻ, സിജോമോൻ ജോസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..