ഇടുക്കി
ജില്ലയിലെ ഒന്നേകാൽ ലക്ഷം കുടുംബങ്ങളിൽ ഇക്കുറി ഓണസദ്യയ്‌ക്കൊപ്പം വനിതാ രുചിക്കൂട്ടിലൊരുക്കിയ ഉപ്പേരിയും ശർക്കര വരട്ടിയുമുണ്ടാകും. സംസ്ഥാന സർക്കാരിന്റെ 16 ഇന ഓണക്കിറ്റിലൂടെ കുടുംബശ്രീ ഉൽപ്പന്നമായാണ് ഇപ്പേരിയും ശർക്കരവരട്ടിയും എത്തുന്നത്. ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് ഒന്നേകാൽ ലക്ഷം പായ്‌ക്കറ്റുകളാണ് തയ്യാറാക്കിയത്.
ജില്ലയിലെ കുടുംബശ്രീ സംരംഭങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കുമാണ് ഉപ്പേരി തയ്യാറാക്കി ഡിപ്പോകളിൽ എത്തിക്കുന്ന ചുമതല. ഏത്തക്കായ അരിയുന്നത് മുതൽ പായ്‌ക്കറ്റു ചെയ്യുന്നതുവരെ ഇവരുടെ ജോലി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണം. പാചകമുറിയിലും പായ്‌ക്കിങ് കേന്ദ്രങ്ങളിലും പുറമേനിന്നുള്ളവർക്ക് പ്രവേശനമില്ല. കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലൈകോ അധികൃതരുടെയും നിരീക്ഷണവുമുണ്ട്.
തൊടുപുഴ, മൂന്നാർ, നെടുങ്കണ്ടം സപ്ലൈകോ ഡിപ്പോകളിലേക്കായി ഒന്നേകാൽ ലക്ഷം പായ്‌ക്കറ്റുകളുടെ ഓർഡറാണ് ഇതുവരെ ലഭിച്ചത്. ഭൂരിഭാഗവും നൽകി. നൂറ് ഗ്രാം വീതമുള്ള പായ്‌ക്കറ്റുകളാണ്. ഒരു പായ്‌ക്കറ്റിന് കുടുംബശ്രീക്ക് 26 രൂപ വീതം ലഭിക്കും. സപ്ലൈകോ ഗോഡൗണുകളിൽ ഉൽപ്പന്നം എത്തിച്ച് രണ്ടാഴ്ചക്കകം പണം നൽകും. ജില്ലയിലെ കർഷകർ ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച ഏത്തക്കായകളാണ് ഉപ്പേരിയുണ്ടാക്കാൻ ഉപയോഗിച്ചത്. കർഷകർക്കും ഇതേറെ ആശ്വാസമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..