മൂന്നാർ
തോട്ടം തൊഴിലാളികൾക്കൊപ്പം മൂന്നാറിൽ സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായക നേതൃത്വം വഹിച്ചയാളാണ് എം വി എസ് എന്ന ചുരുക്ക പേരിൽ സഖാക്കളും, സുഹൃത്തുക്കളും, വിളിക്കുന്ന എം വി ശശികുമാർ. തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങളിൽ ഇടപെടുന്ന സജീവ സാന്നിധ്യമായിരുന്നു അദേഹം. ദേശാഭിമാനി ഏരിയലേഖകനായി പ്രവർത്തിച്ചിരുന്ന കാലത്ത് ജനകീയപ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ പ്രത്യേക ശ്രദ്ധനൽകി ഇടപെട്ടിരുന്നു.
1957 ഏപ്രിൽ 18ന് കോട്ടയം ജില്ലയിൽ കൈപ്പുഴയിൽ വേലായുധൻ നായർ, ചെല്ലമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ചെറുപ്പത്തിൽ തന്നെ പുരോഗമന പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റിയംഗം, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം, മൂന്നാർ ഏരിയ സെക്രട്ടറി, ഐടിഡി എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജനറൽ സെക്രട്ടറി, ഡിഇഇ യൂണിയൻ ഭാരവാഹി ദീർഘകാലം ദേശാഭിമാനി മൂന്നാർ ഏരിയ ലേഖകൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനിയിൽ ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് അംഗീകാരം ലഭിക്കുന്നതിന് വേണ്ടി മറ്റ് നേതാക്കൾക്കൊപ്പം നിതാന്ത പരിശ്രമം നടത്തിയ നേതാവായിരുന്നു എം വി ശശികുമാർ.
വളരെ ചെറുപ്പത്തിലെ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമാവുകയും തുടർന്നങ്ങോട്ട് ജീവ താവസാനം വരെ വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചു. മലയാളം, തമിഴ് ഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നതിലും രണ്ട് ഭാഷകളിൽ പ്രസംഗിക്കുന്ന എംവിഎസിന്റെ കഴിവ് പ്രവർത്തകർ ഏറെ അത്ഭുതത്തോടെയാണ് വീക്ഷിച്ചിരുന്നത്. ചെറുപ്പക്കാർക്കിടയിൽ സ്വാധീനമുണ്ടായിരുന്ന സഖാവ് യുവജനങ്ങളെ സംഘടിപ്പിച്ച് സംഘടന ശക്തിപ്പെടുത്തുന്നതിന് പരിശ്രമിച്ചു. പാർടി പരിപാടികൾ സംഘടിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തിയിരുന്നു.
സഖാവിന്റെ വേർപാട് യുവജന പ്രസ്ഥാനങ്ങൾക്കും അതോടൊപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തീരാ നഷ്ടമാണ്.
വർഷങ്ങളുടെ സേവനത്തിനു ശേഷം മൂന്നാർ സർവീസ് സഹകരണ ബാങ്കിൽ നിന്നും ഭാര്യ ഷീബ വിരമിച്ച ദിവസം തന്നെ പ്രിയസഖാവിന്റെ വേർപാട് ഏറെ വേദനാജനകമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..