മൂന്നാർ
യുപി സ്കൂളിനായി ഇടമലക്കുടിയിലെ കുട്ടികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. സംസ്ഥാനത്തെ ആദ്യഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് പരിഹാരമായി അടുത്തയിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമുണ്ടായത്. കുടിയിലെ ആദിവാസി കുട്ടികളെ ആവേശത്തിലാഴ്ത്തിയിരുന്നു. നിലവിൽ എൽപി തലത്തിൽ മാത്രമാണ് കുട്ടികൾ പഠിച്ചു വന്നിരുന്നത്. പുതിയ അധ്യായന വർഷം വ്യാഴാഴ്ച തുടങ്ങാനിരിക്കെ പുതിയതായി ആരംഭിക്കാനിരിക്കുന്ന അഞ്ചാം ക്ലാസിലേക്ക് കടക്കാൻ 12 കുട്ടികളാണുള്ളത്. സൊസൈറ്റിക്കുടിൽ ഇപ്പോഴുള്ള എൽപി സ്കൂളിന് സമീപത്തായി അഞ്ചാം ക്ലാസിനു വേണ്ടിയുള്ള ക്ലാസ് മുറി സജ്ജമാണ്. രണ്ടാം ഘട്ടമായി ഏഴ് വരെ ക്ലാസുകൾ നടത്തുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നടന്നുവരികയാണ്. എൽപിക്ക് ശേഷം എന്ത് എന്ന കുട്ടികളുടെ ചിന്തയ്ക്ക് പരിഹാരമാണ് യുപി സ്കൂൾ എന്ന പ്രഖ്യാപനം. ഒരാഴ്ച മുമ്പ് ആരോഗ്യ മന്ത്രി വീണ ജോർജ് ഇടമലക്കുടിയിലെത്തി കുടുംബ ആരോഗ്യകേന്ദ്രം നാടിന് സമർപ്പിച്ചിരുന്നു. കുടിയിലെ ആദിവാസി കുട്ടികളുടെ അടിസ്ഥാന സൗകര്യം വർധിക്കുന്നതിനൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇടമലക്കുടിയിലെത്തിയ മന്ത്രി കെ രാധാകൃഷ്ണൻ പെട്ടിമുടി മുതൽ ഇഢലിപ്പാറ വരെ നിർമിക്കുന്ന കോൺക്രീറ്റ് റോഡിന്റെ നിർമാണവും ഉദ്‌ഘാടനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..