കൊച്ചി
ബിനാലെയിൽ മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ശനിയാഴ്‌ച സംഗീതജ്ഞൻ ടി എം കൃഷ്‌ണ കർണാടക സംഗീതക്കച്ചേരി അവതരിപ്പിക്കും. ശ്രീനാരായണഗുരുവിന്റെ കൃതികളാണ് ആലപിക്കുന്നത്. രാത്രി ഏഴിന് ഫോർട്ട് കൊച്ചി കബ്രാൾ യാർഡ് പവിലിയനിലാണ് പരിപാടി.വയലിനിൽ അക്കരൈയ് സഹോദരിമാരും മൃദംഗത്തിൽ ബി ശിവരാമനും ഗഞ്ചിറയിൽ അനിരുദ്ധ് ആത്രേയയും പക്കമേളമൊരുക്കും. വെള്ളിയാഴ്‌ച എൻ എൻ പിള്ളയുടെ നാടകം ‘ശുദ്ധമദ്ദള'ത്തിന്റെ സ്വതന്ത്ര രംഗാവിഷ്‌കാരം അരങ്ങേറും. രാത്രി ഏഴിനാണ് അവതരണം.
പകൽ 11ന് ബിനാലെ പവിലിയനിൽ പ്രമോദ് ശങ്കറിന്റെ കവിതാസമാഹാരം ‘വരാലിന്റെ മഴക്കോട്ട്' പ്രകാശിപ്പിക്കും. ശനി രാവിലെ ഏഴുമുതൽ പൈതൃക -സംസ്‌കാര -ചരിത്ര പദയാത്രയുടെ രണ്ടാംഘട്ടം നടക്കും. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലേക്ക് നടത്തുന്ന പരിപാടിക്ക് ആർക്കിടെക്റ്റ് അസ്‌ന പർവീൺ നേതൃത്വം നൽകും. കോ എർത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദയാത്ര.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങളെ അതിജീവിക്കുന്ന ഒരു ജനതയുടെ പൊതുബോധത്തിനു സമർപ്പണമായി തയ്യാറാക്കിയ ഡോക്യു - ലഘുചിത്രം ബിനാലെ വേദിയിൽ പുറത്തിറക്കി. തീരദേശത്തെ ഏഴ് കുടുംബങ്ങളുടെ അനുഭവസാക്ഷ്യമാണിത്. കഥാപാത്രങ്ങളുമായി നടന്ന സംഭാഷണ പരിപാടിയിൽ മാധ്യമപ്രവർത്തക എം സുചിത്ര മോഡറേറ്ററായി. വിമൽചന്ദ്രനും അജയ് മേനോനും ചേർന്നാണ് ഡോക്യു -ലഘുചിത്രം ഒരുക്കിയത്. ബിനാലെ പവിലിയനിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഡോ. ശുഭേന്ദു ഘോഷിന്റെ സംഗീത പരിപാടി ‘ഉത്തരേന്ത്യൻ സംഗീതത്തിലൂടെ യാത്ര' അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..