കൊച്ചി
വിദ്യാർഥി- വാക്സിനേഷൻ അനുപാതത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനം എറണാകുളം ജില്ലയ്ക്ക്. 15 മുതൽ 17 വയസ്സുവരെ 85 ശതമാനം പേർക്കും 12 മുതൽ 14 വയസ്സുവരെ 77 ശതമാനംപേർക്കും ആദ്യ ഡോസ് വാക്‌സിൻ എടുത്തു. ഇരുവിഭാഗങ്ങളിലും സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണ് ജില്ല. ഇതുവരെ 12 മുതൽ 17 വയസ്സുവരെ 1,88,741 വിദ്യാർഥികൾക്ക് ആദ്യ ഡോസ് നൽകി. 12 മുതൽ 14 വയസ്സുവരെ 30 ശതമാനംപേർ രണ്ടാംഡോസ് സ്വീകരിച്ചു. 15 മുതൽ 17 വയസ്സുവരെ 63 ശതമാനംപേർ രണ്ടാംഡോസ് വാക്‌സിൻ സ്വീകരിച്ചു. നിലവിൽ 25,820 ഡോസ് കോർബിവാക്‌സ് ഡോസുകളാണ് ശേഷിക്കുന്നത്.
പതിനെട്ടിന് മുകളിലുള്ളവർക്കുള്ള മുൻകരുതൽ വാക്‌സിനേഷനും പുരോഗമിക്കുന്നു. 45 ശതമാനം ആരോഗ്യപ്രവർത്തകരും 40 ശതമാനം കോവിഡ് മുന്നണിപ്രവർത്തകരും 60 വയസ്സിനുമുകളിലുള്ള 35 ശതമാനംപേരും മുൻകരുതൽ ഡോസ് സ്വീകരിച്ചു. 18നും 59 വയസ്സിനുമിടയിലുള്ള എട്ടുശതമാനം പേരാണ് മുൻകരുതൽ ഡോസ് എടുത്തത്. ജില്ലയിൽ ആകെ 19 ശതമാനം (2,48,835 പേർ) മുൻകരുതൽ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 32,708 പേർ ആരോഗ്യപ്രവർത്തകരും 19,078 പേർ മുന്നണിപ്രവർത്തകരുമാണ്. 60 വയസ്സിനുമുകളിലുള്ള 1,67,699 പേരാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചത്. മുൻകരുതൽ വാക്‌സിൻ വിതരണത്തിൽ സംസ്ഥാന ശരാശരിക്കൊപ്പമാണ് ജില്ല. 16,670 ഡോസ് കോവാക്‌സിനും 39,500 ഡോസ് കോവിഷീൽഡും ജില്ലയിൽ ശേഷിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവുംകുറവ് വാക്‌സിൻ പാഴാകുന്ന ജില്ല എന്ന നേട്ടവും എറണാകുളത്തിനാണ്. കോവിഷീൽഡ് വാക്‌സിനിൽ -മൈനസ് -5.05 ആണ് പാഴാകൽ നിരക്ക്. സംസ്ഥാന ശരാശരി മൈനസ് 3.96. കോവാക്‌സിൻ പാഴാകുന്ന നിരക്കിൽ നെഗറ്റീവ് നിലയിലുള്ള ഏക ജില്ല എറണാകുളമാണ്. മൈനസ് 0.53 ആണ് ജില്ലയുടെ കോവാക്‌സിൻ പാഴാകൽ നിരക്ക്. കോർബിവാക്‌സ് പാഴാകൽ നിരക്ക് ജില്ലയിൽ 6.13 ആണ്. സംസ്ഥാന ശരാശരി 6.19.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..