കിഴക്കമ്പലം> കഞ്ചാവ് മാഫിയസംഘത്തെ ഒഡിഷയിലെ വനാന്തരത്തിൽ പോയി തടിയിട്ടപറമ്പ് പൊലീസ് സാഹസികമായി പിടികൂടി. കേരള, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസൺ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയിൽ ഗന്ധ (27) എന്നിവരെയാണ് ഒഡിഷയിലെ ഉൾവനത്തിലുള്ള ശ്രീപള്ളി ആദിവാസിക്കുടിയിൽനിന്ന് പിടികൂടിയത്.
ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളിൽ കഞ്ചാവുകൃഷി ചെയ്യുകയും മറ്റ് സംസ്ഥാനങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ തലവനാണ് സാംസൺ. ദിവസവും നൂറുകണക്കിന് കിലോ കഞ്ചാവാണ് ഇത്തരത്തിൽ ഇയാൾ കയറ്റിവിടുന്നത്. കേരളത്തിലേക്കും ഇത്തരത്തിൽ നിരവധി പ്രാവശ്യം കഞ്ചാവ് കടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ തടിയിട്ടപറമ്പ് സ്റ്റേഷൻ പരിധിയിൽനിന്ന് രണ്ടുകിലോയോളം കഞ്ചാവുമായി ചെറിയാൻ ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ആ അന്വേഷണം നടക്കുന്നതിനിടെ വാഴക്കുളത്തുനിന്ന് 70 കിലോ കഞ്ചാവും കുറുപ്പംപടിയിൽവച്ച് വാഹനത്തിൽ കടത്തുകയായിരുന്ന 250 കിലോ കഞ്ചാവും പിടികൂടി. തുടർന്നുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
ഗ്രാമത്തിൽനിന്ന് 38 കിലോമീറ്റർ അകലെയുള്ള ഉൾവനത്തിലാണ് ഇവരുടെ താമസം. റോഡുകളോ മൊബൈൽ റേഞ്ചോ ഇല്ലാത്ത പ്രദേശമാണ്. ഇവിടെനിന്നാണ് എസ്എച്ച്ഒ വി എം കേഴ്സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായി പ്രതികളെ പിടികൂടിയത്.
സാംസൺ ഗന്ധ മൊബൈൽഫോൺ ഉപയോഗിച്ചിരുന്നില്ല. സ്വന്തം അക്കൗണ്ടിലൂടെ പണമിടപാടും നടത്താറില്ല. ഇത് പ്രതികളിലേക്ക് എത്താന്‍ ബുദ്ധിമുട്ടായി. ഈ വെല്ലുവിളികൾ തരണംചെയ്താണ് ഇവരെ പിടികൂടിയത്. പ്രതികളെ ആദിവാസികൾ രക്ഷപ്പെടുത്താനും ശ്രമമുണ്ടായി. സീനിയർ സിപിഒ കെ കെ ഷിബു, സിപിഒമാരായ അരുൺ കെ കരുണൻ, പി എ ഷെമീർ എന്നിവരും അന്വേഷകസംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..