കൊച്ചി
ഗാർഹികപീഡന കേസുകളിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിതാ കമീഷൻ അഭിപ്രായപ്പെട്ടു. ഗാർഹികപീഡന നിയമപരിരക്ഷ പലപ്പോഴും സ്ത്രീകൾക്ക് അനുഭവിക്കാനാകുന്നില്ലെന്നും പൊലീസ് ഇത്തരം കേസുകളിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും വനിതാ കമീഷൻ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. എറണാകുളം ജില്ലാപഞ്ചായത്ത് ഹാളിൽ കമീഷൻ അദാലത്തിന്റെ രണ്ടാംദിവസം പരാതികൾ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ.
രണ്ടാംദിനം 107 പരാതികൾ പരിഗണിച്ചു. 42 പരാതികൾ തീർപ്പാക്കി. ആറു പരാതികളിൽ റിപ്പോർട്ട് തേടി. 214 പരാതികളാണ് രണ്ടുദിവസമായി നടന്ന അദാലത്തിൽ പരിഗണിച്ചത്. 59 അപേക്ഷകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. ജൂലൈ ഇരുപത്താറിനാണ് അടുത്ത അദാലത്ത്. കുടുംബപ്രശ്നങ്ങളാണ് വനിതാ കമീഷനുമുമ്പിൽ കൂടുതലും എത്തിയത്. അയൽപക്കത്തർക്കങ്ങൾ, അതിർത്തിപ്രശ്നങ്ങൾ, വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കൽ, വസ്തു വാങ്ങി വഞ്ചിക്കൽ എന്നീ പരാതികളും പരിഗണിച്ചു. വനിതാ കമീഷൻ അംഗം അഡ്വ. ഷിജി ശിവജി, വനിതാ കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. എ ഇ അലിയാർ, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷ്‌ബത്ത്, കൗൺസിലർ വി കെ സന്ധ്യ എന്നിവർ അദാലത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..