വൈപ്പിൻ
കടലിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുനരുപയോഗിക്കുന്ന പദ്ധതിയായ ഡ്രോപ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഡൈവ് ടു റിക്കവർ ഓഷ്യൻ പ്ലാസ്റ്റിക് (ഡിആർഒപി) പദ്ധതി മൂന്നു വർഷത്തേക്ക് എച്ച്സിഎൽ ഫൗണ്ടേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. പ്ലാൻ അറ്റ് എർത്ത് എന്ന സന്നദ്ധസംഘടന കേരള ഫിഷറീസ് വകുപ്പ്, എംപിഇഡിഎ നെറ്റ്ഫിഷ്, ഫിഷിങ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റി, മുനമ്പം ഫിഷിങ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോ–-ഓർഡിനേഷൻ കമ്മിറ്റി, തരകൻസ് അസോസിയേഷൻ, ഫിഷറി ഹാർബർ തരകൻസ് അസോസിയേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി തിങ്കൾമുതൽ ആരംഭിക്കുന്നത്. ഏകദേശം 10 മുതൽ 12 ടൺ പ്ലാസ്റ്റിക് എല്ലാമാസവും ശേഖരിക്കുമെന്ന് പ്ലാൻ അറ്റ് എർത്ത് സിഇഒ ലിയാസ് കരീം പറഞ്ഞു. ഹാർബറിലെ 600 ബോട്ടുകളിലൂടെ കടലിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനാണ് ഡിആർഒപി പദ്ധതി ലക്ഷ്യമിടുന്നത്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷയായി. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും ക്രമീകരിക്കുന്നതിനുംവേണ്ടി പ്രത്യേകം തയ്യാറാക്കിയ ആപ് അനാവരണം ചെയ്താണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. എറണാകുളം ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം എസ് സാജു, എംപിഇഡിഎ സ്റ്റേറ്റ് കോ–-ഓർഡിനേറ്റർ എൻ കെ സന്തോഷ്, പ്ലാസ്റ്റിക് ശേഖരണത്തിനുള്ള നെറ്റ് ബാഗ്, പ്ലാൻ അറ്റ് എർത്ത് സിഇഒ ലിയാസ് കരീം മത്സ്യത്തൊഴിലാളി ജെ എഫ് സുമന് കൈമാറി. ഒഡീസി നർത്തകി സന്ധ്യ മനോജ് കടലിനെ പ്ലാസ്റ്റിക്കിൽനിന്ന് സംരക്ഷിക്കുന്നതിന്റെ ആശയം നൃത്തരൂപത്തിൽ അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..