കൊച്ചി
വയോജന സംരക്ഷണത്തിനായി നിയമം അനുശാസിക്കുന്ന ഇടപെടൽ അനിവാര്യമാണെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമീഷൻ അദാലത്തിലെ ആദ്യദിനത്തിലെ പരാതികൾ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ.
വയോജന സംരക്ഷണ നിയമം നിലവിലുണ്ടെങ്കിലും വനിതാ കമീഷനെ സമീപിക്കേണ്ട സ്ഥിതിയാണ് പ്രായമായ സ്ത്രീകൾക്ക്. കമീഷനുമുന്നിൽ ഹാജരാകാൻ കഴിയാത്ത കിടപ്പുരോഗികളാണ് ഇവരിൽ പലരും. എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപന പരിധികളിലും വാർഡുതല ജാഗ്രതാസമിതി പ്രവർത്തിക്കേണ്ടതുണ്ട്. വാർഡുതലത്തിൽത്തന്നെ പരാതികൾക്ക് പരിഹാരം കാണാനും നിയമസഹായം ഉറപ്പാക്കാനും ജാഗ്രതാസമിതികൾക്ക് സാധിക്കണമെന്നും വനിതാ കമീഷൻ അധ്യക്ഷ പറഞ്ഞു.
അദാലത്തിൽ പരിഗണിച്ച 107 പരാതികളിൽ 46 എണ്ണം തീർപ്പാക്കി. എട്ട് പരാതികൾ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് കൈമാറി. 53 അപേക്ഷ അടുത്ത അദാലത്തിൽ പരിഗണിക്കും. കമീഷൻ അംഗം ഷിജി ശിവജി, വനിതാ കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. എ ഇ അലിയാർ, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷബത്ത്, കൗൺസിലർ വി കെ സന്ധ്യ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു. അദാലത്ത് ചൊവ്വാഴ്ചയും തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..