കാലടി
മക്കളില്ലാത്ത വൃദ്ധദമ്പതികളായ കാലടി മരോട്ടിച്ചുവട് നെടുവേലിൽ രാമകൃഷ്ണനും സരസുവിനും ഇനി മഴയെയും കാറ്റിനെയും പേടിക്കാതെ അന്തിയുറങ്ങാം. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്റെ ഇടപെടലിനെ തുടർന്ന് റെയ്സ് ഓഫ് ഹോപ്പ് എന്ന സന്നദ്ധസംഘടനയാണ് ഇവരുടെ വീടിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനായി മൂന്നുലക്ഷം രൂപ ചെലവഴിക്കും.
മൂന്നുസെന്റ് ഭൂമിയിൽ രണ്ട് ചെറിയ മുറികളും അടുക്കളയും സിറ്റൗട്ടും അടങ്ങുന്ന കൊച്ചുവീട് 24 വർഷങ്ങൾക്കുമുമ്പ് സർക്കാർസഹായത്താലാണ് നിർമിച്ചത്.
നിലവിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. രോഗികളായ ഇവർ മരോട്ടിച്ചുവട് ജങ്‌ഷനിലെ പുറമ്പോക്കിൽ വർഷങ്ങൾക്കുമുമ്പ് റോട്ടറി ക്ലബ് നൽകിയ ഉന്തുവണ്ടിയിൽ ചായ വിൽക്കുകയാണ്. രാവിലെ ചായവിൽപ്പന നടത്തിയും വൈകിട്ട് കപ്പലണ്ടി വറുത്ത് പാക്കറ്റുകളാക്കി ശ്രീശങ്കര കോളേജിനുമുന്നിൽ വിൽപ്പന നടത്തിയും ഇരുവരും ജീവിതം മുന്നോട്ട് നയിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..