കൊച്ചി
കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയും പ്രതികളും ഡിജെ പാർടിക്ക് എത്തിയ കൊച്ചി ഷിപ്‌യാർഡിനുസമീപത്തെ ബാർ ഹോട്ടൽ കേന്ദ്രീകരിച്ചും പൊലീസ്–-എക്‌സൈസ് സംഘം അന്വേഷണം തുടങ്ങി.
23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകരുതെന്നാണ് നിയമം. ഇത് ലംഘിച്ചിട്ടുണ്ടോയെന്നാണ് എക്‌സൈസ് പരിശോധിക്കുന്നത്.
പീഡനത്തിന് ഇരയായ യുവതിക്ക് 19 വയസ്സ് എന്നാണ് എഫ്ഐആറിലുള്ളത്. ബാറിൽ പ്രവേശിക്കാൻ ഇവർ നൽകിയ ആധാർ കാർഡുപ്രകാരം 25 വയസ്സാണ് കാണിക്കുന്നത്. തിരിച്ചറിയൽരേഖയിൽ തിങ്കളാഴ്ചയോടെയേ വ്യക്തത ഉണ്ടാകൂ. യുവതിക്ക് 23 വയസ്സിൽ താഴെയാണ് പ്രായമെന്ന് തെളിഞ്ഞാൽ ബാറിനെതിരെ എക്‌സൈസ് കേസെടുക്കും. എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ എം എസ് ഹനീഫയുടെ നേതൃത്വത്തിൽ എക്‌സൈസ് സംഘം ശനിയാഴ്ച ബാറിൽ പരിശോധന നടത്തിയിരുന്നു. ബാറിലെ മദ്യസാമ്പിളുകൾ എക്‌സൈസ് സ്‌ക്വാഡ് ശേഖരിച്ച് കാക്കനാട് റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ പരിശോധനയ്‌ക്കും നൽകി.
ചട്ടലംഘനങ്ങളുടെ പേരിൽ മുമ്പ് മൂന്നുതവണ ഈ ബാറിന്റെ ലൈസൻസ് 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. സമയപരിധി കഴിഞ്ഞ് മദ്യം വിറ്റതിനും കമീഷണറുടെ അനുമതിയില്ലാതെ ബാറിന് രൂപമാറ്റം വരുത്തിയതിനും കണക്കുകൾ കൃത്യമായി രേഖപ്പെടുത്താത്തതിനും ഉൾപ്പെടെ ആറുതവണ കേസെടുത്തിട്ടുണ്ട്. പിഴയടച്ചശേഷമാണ് വീണ്ടും തുറന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..